പറന്തൂർ വിമാനത്താവളം പദ്ധതി റദ്ദാക്കി; തമിഴ്നാടിന്റെ വികസനത്തിന് തിരിച്ചടിയെന്ന് സ്റ്റാലിനും അണ്ണാമലൈയും
text_fieldsചെന്നൈ: പറന്തൂരിൽ നിർമിക്കാനിരുന്ന ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതി ഉപേക്ഷിച്ച തമിഴ്നാട് സർക്കാരിന്റെ തീരുമാനത്തിനെതിരെ ഡി.എം.കെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനും ബി.ജെ.പി നേതാവ് കെ. അണ്ണാമലൈയും രംഗത്തെത്തി. പദ്ധതി റദ്ദാക്കിയത് സംസ്ഥാനത്തിന്റെ വികസനത്തെ പിന്നോട്ടടിപ്പിക്കുമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. അതേസമയം തീരുമാനത്തെ തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ മണിക്കം ടാഗോർ പിന്തുണച്ചു.
പറന്തൂർ പദ്ധതി ഉപേക്ഷിച്ചത് തമിഴ്നാടിന്റെ വികസനത്തെ വർഷങ്ങളോളം പിന്നോട്ടടിപ്പിക്കുന്ന തീരുമാനമാണെന്ന് സ്റ്റാലിൻ പറഞ്ഞു. നിയമസഭയിൽ ചട്ടം 110 പ്രകാരം ചർച്ചക്ക് അവസരം നൽകാതെയാണ് ഇത്രയും സുപ്രധാനമായ തീരുമാനം പ്രഖ്യാപിച്ചതെന്നും അദ്ദേഹം വിമർശിച്ചു.
ചെന്നൈയുടെ ദീർഘകാല വ്യോമയാന ആവശ്യങ്ങൾ പരിഗണിച്ച് വിവിധ സാധ്യതകൾ പരിശോധിച്ച ശേഷമാണ് പറന്തൂർ തെരഞ്ഞെടുത്തതെന്ന് സ്റ്റാലിൻ പറഞ്ഞു. ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെ പദ്ധതിയുടെ വിവിധ ഘട്ടങ്ങളിലെ നടപടികൾ ഇതിനകം പുരോഗമിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇനി പുതിയ സ്ഥലം കണ്ടെത്തി നടപടികൾ വീണ്ടും ആരംഭിക്കേണ്ടിവന്നാൽ സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയെയും നിക്ഷേപ സാധ്യതകളെയും അത് ബാധിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.
മുൻ തമിഴ്നാട് വ്യവസായ മന്ത്രി ടി.ആർ.ബി. രാജയും തീരുമാനത്തെ വിമർശിച്ചു. വലിയ വിമാനങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന രണ്ട് സമാന്തര റൺവേകളുള്ള ആധുനിക വിമാനത്താവളം ചെന്നൈക്ക് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വർഷങ്ങളായി നടത്തിയ ആസൂത്രണം ഉപേക്ഷിച്ചതോടെ ചെന്നൈയുടെയും തമിഴ്നാടിന്റെയും വളർച്ചക്ക് തിരിച്ചടി നേരിടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പദ്ധതി റദ്ദാക്കിയത് തമിഴ്നാടിന്റെ വികസനത്തെ കുറഞ്ഞത് 10 വർഷമെങ്കിലും പിന്നോട്ടടിപ്പിക്കുമെന്ന് കെ. അണ്ണാമലൈ പറഞ്ഞു. പുതിയ സ്ഥലം കണ്ടെത്തൽ, കേന്ദ്ര-നിയമപരമായ വിവിധ അനുമതികൾ, ഭൂമിയേറ്റെടുക്കൽ, ടെൻഡർ, ലൈസൻസ് നടപടികൾ എന്നിവ പൂർത്തിയാക്കി പുതിയ വിമാനത്താവളം പ്രവർത്തനസജ്ജമാക്കാൻ ഏറെ വർഷങ്ങൾ വേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ ചെന്നൈ വിമാനത്താവളത്തിന്റെ പരിമിതികൾ കണക്കിലെടുത്ത് രണ്ടാമത്തെ വിമാനത്താവളത്തിനായി പുതിയ സ്ഥലം എത്രയും വേഗം കണ്ടെത്തണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.
അതേസമയം, പറന്തൂർ പദ്ധതി റദ്ദാക്കിയ തീരുമാനത്തെ കോൺഗ്രസ് പിന്തുണച്ചു. പദ്ധതി പ്രദേശത്തെ കർഷകരുടെയും സമീപ ഗ്രാമങ്ങളിലെ ജനങ്ങളുടെയും ആശങ്കകൾ പരിഗണിക്കേണ്ടതുണ്ടെന്ന് മണിക്കം ടാഗോർ പറഞ്ഞു. 2022ലെ എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പഠനത്തിൽ തന്നെ പ്രദേശത്തെ ജലാശയങ്ങളും താഴ്ന്ന പ്രദേശങ്ങളും സംബന്ധിച്ച ആശങ്കകൾ രേഖപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാർഷിക ഭൂമിയും ജനങ്ങളുടെ ഉപജീവനവും സംരക്ഷിക്കുന്നതിനാണ് പറന്തൂർ വിമാനത്താവള പദ്ധതിയിൽ നിന്ന് പിന്മാറുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചതിന് പിന്നാലെയാണ് നേതാക്കളുടെ പ്രതികരണങ്ങൾ. 2025 ഏപ്രിലിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം പദ്ധതിക്ക് പ്രാഥമിക അനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

