`അദ്ദേഹം 12 മണിക്കാണ് സൂര്യനമസ്കാരം ചെയ്യുന്നതെന്ന് എല്ലാവർക്കുമറിയാം'; പ്രളയദുരിതാശ്വാസഫണ്ടിൽ കേന്ദ്രത്തെ വിമർശിച്ച തേജസ്വി യാദവിനെ കടന്നാക്രമിച്ച് പപ്പു യാദവ്
text_fieldsപട്ന: ബിഹാറിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെച്ചൊല്ലി പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനെതിരെ രൂക്ഷ വിമർശനവുമായി പപ്പു യാദവ്. കേന്ദ്ര സർക്കാറിന്റെ പ്രളയനടപടികളെ തേജസ്വി വിമർശിച്ചതിന് പിന്നാലെയാണ് പപ്പു യാദവ് രംഗത്തെത്തിയത്. ദുരന്തസമയത്ത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമെന്താണെന്നും പപ്പു യാദവ് ചോദിച്ചു. 'പ്രതിപക്ഷത്തിന്റെ ജോലി എന്താണ്? കൈകൊട്ടി നടക്കാനോ, പണമുണ്ടാക്കാനോ, വിദേശത്ത് പോകാനോ? രഘോപൂരിലെ ജനങ്ങളെ ശ്രദ്ധിക്കാതെ സമ്പത്ത് കൂട്ടിവെക്കാനാണോ?' എന്നായിരുന്നു പപ്പു യാദവിന്റെ വിമർശനം.
പ്രളയബാധിത മേഖലകളിൽ തേജസ്വിയുടെ സാന്നിധ്യവും പപ്പു യാദവ് ചോദ്യം ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ പ്രളയബാധിതരെ സമീപിക്കാൻ അതേ ഹെലികോപ്റ്ററുകൾ എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. 1990കൾ മുതൽ വിവിധ രാഷ്ട്രീയ കക്ഷികളിലെ നേതാക്കൾ ബിഹാറിനെ 'കൊള്ളയടിച്ചെന്നും' പപ്പു യാദവ് ആരോപിച്ചു.
കോവിഡ് മഹാമാരിയെയും നിലവിലെ പ്രളയത്തെയും പരാമർശിച്ച പപ്പു യാദവ്, വലിയ പ്രതിസന്ധികൾ നേരിടുമ്പോൾ പ്രതിപക്ഷ നേതാക്കൾ ജനങ്ങളിൽനിന്ന് അകന്നുനിൽക്കുകയാണെന്നും ആരോപിച്ചു. 'കോവിഡ് കാലത്തുപോലും അവർ വീടിനുള്ളിൽ കഴിഞ്ഞു. ദുരന്തമുണ്ടാകുമ്പോഴും വീട്ടിൽ തന്നെ കഴിയുന്നു' എന്നാണ് അദ്ദേഹത്തിന്റെ പരാമർശം.
ബിഹാറിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട സംഭവത്തിൽ തേജസ്വി യാദവിനെതിരെ അദ്ദേഹം രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. 'അദ്ദേഹത്തിന് എന്ത് അറിവും വിദ്യാഭ്യാസവുമാണുള്ളത്? എത്രത്തോളം പഠിച്ചിട്ടുണ്ടെന്ന് എല്ലാവർക്കുമറിയാം. തേജസ്വി യാദവ് ഉച്ചയ്ക്ക് 12 മണിക്കാണ് സൂര്യനമസ്കാരം ചെയ്യുന്നതെന്ന് എല്ലാവർക്കുമറിയാം' എന്നും പപ്പു യാദവ് പരിഹസിച്ചു.
അതേസമയം ബിഹാറിന് പ്രളയദുരിതാശ്വാസ ഫണ്ട് അനുവദിക്കുന്നതിൽ കേന്ദ്രം വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് തേജസ്വി യാദവ് രംഗത്തെത്തിയിരുന്നു. എക്സിലെ കുറിപ്പിലൂടെയാണ് അദ്ദേഹം കേന്ദ്രത്തിനെതിരെ രംഗത്തെത്തിയത്. ചെറിയ തോതിലുള്ള പ്രളയമുണ്ടായാലും ഗുജറാത്തിന് വലിയ സഹായം ലഭിക്കുന്നുവെന്നും എന്നാൽ ബിഹാറിൽ 50ലേറെ പേർ മരിക്കുകയും കന്നുകാലികളെ കാണാതാകുകയും ആയിരക്കണക്കിന് കോടിയുടെ നാശനഷ്ടമുണ്ടാകുകയും ചെയ്തിട്ടും ആവശ്യമായ സഹായം ലഭിക്കുന്നില്ലെന്നും തേജസ്വി പറഞ്ഞു. പ്രളയം ഏകദേശം 45 ലക്ഷം പേരെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

