പഞ്ചാബ് സർവകലാശാല ഹോസ്റ്റലിൽ നിയമവിദ്യാർഥി മരിച്ച നിലയിൽ
text_fieldsചണ്ഡിഗഢ്: പഞ്ചാബ് സർവകലാശാലയിലെ ഹോസ്റ്റലിൽ നിയമവിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി ചണ്ഡിഗഢ് പൊലീസ് അറിയിച്ചു. സംഭവത്തിൽ വിദ്യാർഥി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
ഹരിയാനയിലെ പാനിപത് സ്വദേശിയായ ചട്ടന്നിയ സിങ്ങാണ് മരിച്ചത്. യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസിലെ എൽ.എൽ.ബി വിദ്യാർഥിയായിരുന്നു അദ്ദേഹം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമാകാനുണ്ട്.
ഐ.ഐ.ടി. ഡൽഹിയിൽ എം.എസ്.സി. വിദ്യാർഥി ജീവനൊടുക്കിയതിന് പിന്നാലെയാണ് പഞ്ചാബ് സർവകലാശാലയിലും സമാന സംഭവം റിപ്പോർട്ട് ചെയ്യുന്നത്.
ഒരാഴ്ച മുമ്പാണ് ഐ.ഐ.ടി. ഡൽഹിയിലെ എം.എസ്.സി. ഫിസിക്സ് വിഭാഗത്തിലെ 31കാരനായ വിദ്യാർഥി ക്യാംപസിലെ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ക്രൈം സംഘവും ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു.
ഐ.ഐ.ടി. ഡൽഹി വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. വിദ്യാർഥിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പൊലീസ് നടപടിക്രമങ്ങൾ പ്രകാരം പരിശോധിച്ചുവരികയാണ്. സ്ഥാപനത്തിൽനിന്ന് കൗൺസലിങ് രേഖകളും മറ്റ് ആവശ്യമായ വിവരങ്ങളും ശേഖരിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
പഞ്ചാബ് സർവകലാശാലയിലെ വിദ്യാർഥിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവരുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

