പാൽഗറിൽ സന്യാസിമാർ കൊല്ലപ്പെട്ട സംഭവം: വർഗീയ ആരോപണം തള്ളി കുറ്റപത്രം
text_fieldsമുംബൈ: പാൽഗറിൽ രണ്ട് നാടോടി സന്യസിമാരെ ആൾക്കൂട്ടം ആക്രമിച്ച് കൊന്നത് കുട്ടികളെ തട്ടിയെടുക്കുന്നവരെന്ന സംശയത്തെ തുടർന്നെന്ന് കുറ്റപത്രം. എ.ഡി.ജി.പി അതുൽചന്ദ്ര കുൽകർണിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയ മഹാരാഷ്ട്ര സി.െഎ.ഡി സംഘം ദഹാനു കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇതു വ്യക്തമാക്കിയത്. മുൻകൂട്ടി പദ്ധതിയിട്ട ആക്രമണമല്ല; സന്യാസിമാർ, പൊലീസുകാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ വേഷങ്ങളിൽ കുട്ടികളെ തട്ടിയെടുക്കുന്നവർ വരുമെന്ന വാട്സ്ആപ് സന്ദേശങ്ങളെ തുടർന്നുള്ള അഭ്യൂഹമാണ് ആക്രമണത്തിനു പിന്നിൽ. വനമേഖലയായ പ്രദേശത്ത് പാതിരാക്ക് ഇവരെ കണ്ട നാട്ടുകാർ കവർച്ചക്കാരാണെന്ന് സംശയിക്കുകയായിരുെന്നന്നും 11,000 പേജുകളുള്ള രണ്ട് കുറ്റപത്രങ്ങളിൽ പറയുന്നു.
അറസ്റ്റിലായ രണ്ടു കുട്ടികളുൾപ്പെടെ 128 പേർക്കെതിരെയാണ് കുറ്റപത്രം. അറസ്റ്റിലായവരുടെ കാൾ റെക്കോഡ് അടക്കമുള്ള സാങ്കേതിക, ഫോറൻസിക് തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്. 808 പേരെ ചോദ്യം ചെയ്ത സി.െഎ.ഡി സംഘം 118 സാക്ഷി മൊഴികളും രേഖപ്പെടുത്തി. കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്നും അതനുസരിച്ച് അനുബന്ധ കുറ്റപത്രം സമർപ്പിക്കുമെന്നും അതുൽചന്ദ്ര കുൽകർണി പറഞ്ഞു.
ഏപ്രിൽ 16 അർധ രാത്രി ആദിവാസി മേഖലയായ പാൽഗറിലെ ഗഡ്ചിൻചാലെ ഗ്രാമത്തിലാണ് ആൾക്കൂട്ട ആക്രമണമുണ്ടായത്. സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകാൻ സൂറത്തിലേക്ക് പോകുകയായിരുന്ന സന്യാസിമാരായ ചിക്നെ മഹാരാജ് കൽപവൃക്ഷ ഗിരി (70), സുഷീൽ ഗിരി മഹാരാജ് (35), ഡ്രൈവർ നീലേഷ് തൽഗഡെ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ലോക്ഡൗണിൽ സൂറത്തിലേക്കുളള മുഖ്യപാത അടച്ചതിനാൽ കുറുക്കുവഴിയായി വനമേഖല തെരഞ്ഞെടുക്കുകയായിരുന്നു.
സന്യാസിമാരുടെ ആൾക്കൂട്ടക്കൊലക്ക് വർഗീയ നിറം ചാർത്താൻ സംഘ്പരിവാറും ബി.ജെ.പിയും ശ്രമിച്ചിരുന്നു. ഇതിനെത്തുടർന്ന് ആക്രമിച്ചതും കൊല്ലപ്പെട്ടതും ഒരേ മതക്കാരാണെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര സർക്കാറും രംഗത്തുവരുകയും ചെയ്തു. വർഗീയ ആരോപണങ്ങൾ തള്ളിയാണ് സി.െഎ.ഡിയുടെ കുറ്റപത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.