പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളി
text_fieldsന്യൂഡല്‍ഹി: പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ പ്രതികളായ 17 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഹൈകോടതി ജാമ്യം അനുവദിച്ച പ്രതികള്‍ക്ക് വ്യക്തമായ ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുത് എന്നുമായിരുന്നു എന്‍.ഐ.എ വാദം. ജസ്റ്റിസുമാരായ അഭയ് എസ്. ഓക, എന്‍.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.
അന്വേഷണ ഏജന്‍സിക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ രാജാ താക്കറെ പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച വിശദാംശങ്ങള്‍ സുപ്രീംകോടതിക്ക് കൈമാറിയിരുന്നു. ഇവ പരിശോധിച്ച കോടതി, ഗൗരവമേറിയ കാര്യങ്ങളൊന്നും അതില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ജാമ്യം അനുവദിച്ച ഹൈകോടതി ഉത്തരവ് ശരിവെച്ചത്. പ്രതികള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ രാകേന്ദ് ബസന്ത്, കെ. പരമേശ്വര്‍, ആദിത്യ സോണ്‍ധി എന്നിവര്‍ ഹാജരായി.
ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ച മറ്റ് പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച വിശദാംശങ്ങള്‍ കൈമാറാന്‍ എന്‍ഐഎയോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ജാമ്യ ഹര്‍ജികള്‍ മെയ് ആറിന് പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി.
പോപ്പുലർ ഫ്രണ്ട് നേതാവായിരുന്ന സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് 2022 ഏപ്രിൽ 16ന് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള കാരണങ്ങളിൽ ശ്രീനിവാസൻ വധത്തെ ഒരു പ്രധാന കാരണമായി കേന്ദ്രആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ കേസ് എൻ.ഐ.എ ഏറ്റെടുത്തിരുന്നു. എലപ്പുള്ളി സ്വദേശിയും എസ്‍.ഡി.പി.ഐ ഭാരവാഹിയുമായിരുന്ന സുബൈര്‍ വധത്തിന്റെ പിറ്റേന്നാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.