പാകിസ്താൻ ആക്രമണത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു; യാത്ര വിമാനത്തെ കവചമാക്കിയെന്നും ഇന്ത്യ
text_fieldsന്യൂഡൽഹി: പാകിസ്താൻ നടത്തിയ ആക്രമണത്തിൽ ജമ്മുകശ്മീരിൽ രണ്ട് വിദ്യാർഥികൾ മരിച്ചുവെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. പൂഞ്ചിലുള്ള ക്രൈസ്റ്റ് സ്കൂളിന് സമീപമാണ് പാക് ആക്രമണമുണ്ടായത്. സ്കൂൾ അടച്ചിട്ടിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായതെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു. യാത്ര വിമാനങ്ങളെ പാകിസ്താൻ കവചമാക്കിയെന്നും കേന്ദ്രസർക്കാർ അറിയിച്ചു. കന്യാസ്ത്രീ മഠത്തെ ലക്ഷ്യമിട്ടും പാകിസ്താന്റെ ആക്രമണം ഉണ്ടായി.
ഭത്തിൻഡ സൈനികതാവളത്തിന് നേരെയും ആക്രമണമുണ്ടായി. ഡ്രോൺ ഉപയോഗിച്ച് സൈനികതാവളം തകർക്കാൻ നോക്കിയെന്നും എന്നാൽ, ഇതിനെ ഇന്ത്യ ഫലപ്രദമായി പ്രതിരോധിച്ചുവെന്നും ഇന്ത്യ അറിയിച്ചു. കർതാർപുർ ഇടനാഴി വഴിയുള്ള സേവനങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചതായും ഇന്ത്യ വ്യക്തമാക്കി.
വടക്കൻ മേഖലയിൽ 36 കേന്ദ്രങ്ങളെ പാകിസ്താൻ ലക്ഷ്യമിട്ടു. അന്താരാഷ്ട്ര അതിർത്തിയിലും യഥാർഥ നിയന്ത്രണരേഖയിലും നിരവധി തവണ പാകിസ്താൻ പ്രകോപനമുണ്ടായി. ഇതിന് ഇന്ത്യ ശക്തമായ മറുപടി നൽകി. നാന്നൂറോളം ഡ്രോണുകളാണ് ഇന്ത്യ തകർത്തത്. തുർക്കി ഡ്രോണുകൾ പാകിസ്താൻ ആക്രമണത്തിന് ഉപയോഗിച്ചുവെന്നും വാർത്താസമ്മേളനത്തിൽ ഇന്ത്യ വ്യക്തമാക്കി
വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് വർഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് പാകിസ്താന്റെ ശ്രമമെന്നും വാർത്തസമ്മേളനത്തിൽ ഇന്ത്യ ആരോപിച്ചു.ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താൻ നിഷേധിക്കുന്നത് പരിഹാസ്യമാണെന്നും വാർത്താസമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

