'സൈനിക പരാജയത്തെ വിജയമായി ചിത്രീകരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്'; ഓപ്പറേഷൻ സിന്ദൂർ ഡോക്യുമെന്ററിയിൽ പ്രതികരണവുമായി പാകിസ്താൻ
text_fieldsഡിസ്കവറി ഡോക്യുസീരീസ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്ത 'ഡീക്ലാസിഫൈഡ്: ഓപ്പറേഷൻ സിന്ദൂർ' എന്ന ഡോക്യുമെന്ററി സീരീസിനെതിരെ പാകിസ്താൻ സൈന്യം രംഗത്തെത്തി. ഡോക്യുമെന്ററി പുറത്തുവന്നതിന് പിന്നാലെ പുലർച്ചെ രണ്ട് മണിക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പാകിസ്താൻ സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ആണ് ഔദ്യോഗിക പ്രതികരണം നടത്തിയത്. ഈ ഡോക്യുമെന്ററിയെ 'ദുരന്തവും തമാശയും' എന്നാണ് പാക് സൈന്യം വിശേഷിപ്പിച്ചിരിക്കുന്നത്.
ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അടക്കമുള്ള മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി നിർമിച്ച ഡോക്യുമെന്ററിയിൽ യാഥാർത്ഥ്യങ്ങളില്ലെന്ന് പാകിസ്താൻ ആരോപിക്കുന്നു. തങ്ങളുടെ രാജ്യത്ത് പ്രചരിപ്പിക്കാനായി വസ്തുതകൾ എഡിറ്റ് ചെയ്ത് മാറ്റിയും ബോളിവുഡ് ശൈലിയിൽ നാടകീയമായ രംഗങ്ങൾ പുനഃസൃഷ്ടിച്ചുമാണ് ഇത് തയാറാക്കിയിരിക്കുന്നതെന്നും ഇതിൽ പരസ്പരവിരുദ്ധമായ നിരവധി കാര്യങ്ങളുണ്ടെന്നും പാക് വക്താവ് അവകാശപ്പെട്ടു.
കഴിഞ്ഞ വർഷം പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടതിന് മറുപടിയായാണ് ഇന്ത്യൻ സൈന്യം ‘ഓപ്പറേഷൻ സിന്ദൂർ’ നടത്തിയത്. എന്നാൽ യുദ്ധക്കളത്തിൽ തങ്ങൾ നേരിട്ട തിരിച്ചടികളും വിമാനങ്ങൾ നഷ്ടപ്പെട്ടതും മറച്ചുവെച്ച് സൈനിക പരാജയത്തെ വിജയമായി ചിത്രീകരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് പാകിസ്താൻ ആരോപിച്ചു. അതേസമയം തങ്ങളുടെ സൈനിക നടപടികളുടെയും യുദ്ധക്കളത്തിലെ യാഥാർത്ഥ്യങ്ങളുടെയും തെളിവുകൾ അന്താരാഷ്ട്ര സമൂഹത്തിന് മുൻപിൽ വ്യക്തമാണെന്നും അതിനാൽ പ്രത്യേകം കഥകൾ ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നുമാണ് പാകിസ്താന്‍റെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

