പൗരത്വ ഭേദഗതി: പ്രതിഷേധക്കാർ വെടിവെച്ചെന്ന് പൊലീസ്; ചിത്രം പുറത്തുവിട്ടു
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിൽ പൗരത്വ ഭേദഗതി പ്രതിഷേധത്തിനിടെ രണ്ടു പേർ പൊലീസിനെതിരെ വെടിയുതിർക്കുന്നതായ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തു വിട്ട് യു.പി പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ച മീററ്റ് നഗരത്തിൽ നടന്ന പ്രതിഷേധത്തിനിടെ നടന്ന ചിത്രങ്ങളാണ് പൊലീസ് പുറത്തു വിട്ടത്. മുഖം കറുത്ത തുണിെകാണ്ട് മറച്ച് നീല ജാക്കറ്റ് അണിഞ്ഞ ഒരാൾ തോക്കു ചൂണ്ടി നടക്കുന്നതാണ് ചിത്രങ്ങളിലൊന്ന്.
ഇത്തരത്തിലുള്ള ആക്രമണങ്ങളാണ് ഡിസംബർ 19നും 21നും ഇടയിൽ തങ്ങൾ നേരിടുന്നതെന്നും തിരിച്ചടിക്കാൻ തങ്ങൾ നിർബന്ധിതരാവുകയാണെന്നും െപാലീസ് പറയുന്നു. കഴിഞ്ഞ ആഴ്ചകളിലായി നടന്ന പ്രതിഷേധത്തെ തുടർന്നുണ്ടായ സംഘർഷങ്ങളിൽ 16 പേർ ഉത്തർപ്രദേശിൽ മരിച്ചിട്ടുണ്ട്. മീററ്റിൽ മാത്രം ആറ് പേർക്കാണ് ജീവൻ നഷ്ടമായത്.
മരിച്ചവരിൽ ഭൂരിഭാഗം പേരുടെ മൃതദേഹത്തിലും വെടിയേറ്റ പാടുകളുണ്ട്. എന്നാൽ പ്ലാസ്റ്റിക് പെല്ലറ്റുകളും റബർ ബുള്ളറ്റുകളുമല്ലാതെ തങ്ങൾ വെടിയുതിർത്തിട്ടില്ലെന്നാണ് യു.പി പൊലീസിെൻറ വാദം. ബിജ്നോറിൽ പൊലീസ് നടത്തിയ വെടിവെപ്പിൽ 20കാരൻ മരിച്ചിരുന്നു.
സംഘർഷത്തിൽ പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ടെന്ന് യു.പി ഉപമുഖ്യമന്ത്രി ദിനേശ് ശർമ പറഞ്ഞു. 21 ജില്ലകളിലുണ്ടായ അക്രമസംഭവങ്ങളിൽ 288 പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ടെന്നും 62 പൊലീസുകാർക്ക് വെടിയേറ്റിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.