മുംബൈ: ബ്രിട്ടനിലെ ഓക്സഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിെൻറ മനുഷ്യരിലെ പരീക്ഷണം മുംബൈയിലെ ആശുപത്രിയിലും. പരേൽ കിങ് എഡ്വേർഡ് മൊമ്മോറിയൽ ആശുപത്രിയിലാണ് കോവിഷീൽഡ് വാക്സിെൻറ മനുഷ്യരിലെ രണ്ടും മൂന്നും ഘട്ട പരീക്ഷണം നടത്തുക. ആരോഗ്യമുള്ള 180ഓളംപേർ പരീക്ഷണത്തിൽ പങ്കാളികളാകുമെന്നാണ് വിവരം. ആഗസ്റ്റ് അവസാനത്തോടെ വാക്സിെൻറ പരീക്ഷണം ആശുപത്രിയിൽ ആരംഭിക്കുമെന്ന് കെ.ഇ.എം ആശുപത്രി ഡീൻ ഡോ. ഹേമന്ത് ദേശ്മുഖ് അറിയിച്ചു.
കോവിഷീൽഡ്എന്ന കൊറോണ വൈറസ് വാക്സിൻ അസ്ട്രാസെനെക്കയും ഓക്സ്ഫഡ് സർവകലാശാലയും സംയുക്തമായാണ് നിർമിക്കുന്നത്. നാലാഴ്ചകളുടെ വ്യത്യാസത്തിൽ രണ്ട് ഡോസാണ് നൽകുക. ഇതിനുശേഷം കൃത്യമായ ഇടവേളകളിൽ ഇവരുടെ ആരോഗ്യവും പ്രതിരോധ ശേഷിയും വിലയിരുത്തും.
ബ്രിട്ടനിൽ കോവിഷീൽഡ് വാക്സിെൻറ രണ്ടും മൂന്നും ഘട്ട പരീക്ഷണം നടക്കുന്നുണ്ട്. ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും പരീക്ഷണം നടക്കുന്നുണ്ട്. രാജ്യത്തെ പത്തുസെൻററുകളിൽ വാക്സിൻ പരീക്ഷണം നടത്തും. ഏകദേശം 1600ഓളം പേരിലായിരിക്കും പരീക്ഷണം. 18വയസിന് മുകളിലുള്ളവരിലാകും പരീക്ഷണം നടത്തുക. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർക്കും കോവിഡ് രോഗമുക്തി നേടിയവർക്കും വാക്സിൻ പരീക്ഷണം നടത്തില്ല.