'മോദി-അദാനി ഭായ് ഭായ്'; ലോക്സഭയിൽ പ്രധാനമന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷം
text_fieldsഡല്‍ഹി: രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ പരിഹാസവുമായി പ്രതിപക്ഷം. 'മോദി - അദാനി ഭായ് ഭായ്' വിളികളുമായാണ് പ്രതിപക്ഷം പ്രധാനമന്ത്രിയെ സഭയിൽ വരവേറ്റത്. നന്ദിപ്രമേയ ചർച്ചയിൽ രാജ്യസഭയിൽ മറുപടി പറയുകയായിരുന്ന പ്രധാനമന്ത്രിക്കെതിരായാണ് പ്രതിപക്ഷം രൂക്ഷമായ വിമർശനം ഉതിർത്തത്.
അദാനി വിഷയത്തിൽ രാഹുൽ ഗാന്ധി ഉയർത്തിയ ചോദ്യങ്ങൾക്ക് മറുപടിയൊന്നും മോദി പറഞ്ഞിരുന്നില്ല. ഗൗതം അദാനിയും മോദിയുമായുള്ള വഴിവിട്ട ബന്ധമാണ് രാഹുൽ ഗാന്ധിയും മറ്റു പ്രതിപക്ഷ നേതാക്കളും ദിവസങ്ങളായി പാർലമെന്‍റിൽ ഉയർത്തിയത്. എന്നാൽ, രാഷ്ട്രപതിക്കുള്ള നന്ദിപ്രമേയ ചർച്ച ഉപസംഹരിച്ച് ലോക്സഭയിൽ ദീർഘമായി സംസാരിച്ച പ്രധാനമന്ത്രി, അദാനിയെന്ന പേരുപോലും പറഞ്ഞില്ല.
മോദി-അദാനി വഴിവിട്ട ബന്ധം ലോക്സഭയിൽ തുറന്നുകാട്ടി നിരവധി ചോദ്യങ്ങൾ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി മുന്നോട്ടുവെച്ചിരുന്നു. അദാനി കമ്പനികളിലേക്ക് പുറത്തുനിന്ന് പണം വരുന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ഉന്നയിച്ചു. അദാനി കമ്പനികളുടെ തകർച്ച മുൻനിർത്തിയുള്ള ബഹളത്തിൽ പല ദിവസങ്ങൾ പാർലമെന്‍റ് സ്തംഭിച്ചു.
അദാനിയുടെ കാര്യത്തിൽ ഒന്നും പറയാത്ത കാര്യം മോദിയുടെ പ്രസംഗത്തിനിടയിൽ പല പ്രതിപക്ഷാംഗങ്ങളും ചൂണ്ടിക്കാട്ടുകയും ചെയ്തതാണ്. പ്രധാനമന്ത്രിയുടെ ഒന്നര മണിക്കൂറോളം നീണ്ട പ്രസംഗത്തിൽ കോൺഗ്രസിനെയും മുൻസർക്കാറുകളെയും രൂക്ഷമായി വിമർശിച്ചു. മോദിയിൽ ജനങ്ങൾക്കുള്ള വിശ്വാസം പത്ര തലക്കെട്ടുകളിലൂടെയോ ടി.വി ഷോകളിലൂടെയോ വന്നതല്ലെന്നും ജനസേവനത്തിലൂടെ ആർജിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
താൻ ഉന്നയിച്ച വിഷയങ്ങളിൽ നടുങ്ങിനിൽക്കുന്നതു കൊണ്ടാണ് മോദിക്ക് ഒന്നും പറയാനില്ലാതെ പോയതെന്ന് രാഹുൽ ഗാന്ധി പിന്നീട് പ്രതികരിച്ചു. സുഹൃത്തായതുകൊണ്ടാണ് അദാനിക്കെതിരെ നരേന്ദ്ര മോദി അന്വേഷണം പ്രഖ്യാപിക്കാത്തതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു- "എന്‍റെ വാക്കുകള്‍ എന്തുകൊണ്ടു നീക്കി? എന്‍റെ ഒരു ചോദ്യത്തിനും പ്രധാനമന്ത്രി മറുപടി നൽകിയില്ല. ഞാൻ ബുദ്ധിമുട്ടുള്ള ചോദ്യങ്ങളൊന്നും അദ്ദേഹത്തോട് ചോദിച്ചില്ല. അദാനിയുമായുള്ള ബന്ധത്തെ കുറിച്ചാണ് ചോദിച്ചത്. അദാനി സുഹൃത്ത് അല്ലായിരുന്നുവെങ്കില്‍ പ്രധാനമന്ത്രി അന്വേഷണം പ്രഖ്യാപിക്കുമായിരുന്നു.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ഒരിടത്ത് പോലും അദാനിക്കെതിരായ അന്വേഷണത്തെ കുറിച്ച് പരാമർശമില്ല. പ്രതിരോധ മേഖലയിലെ ഷെല്‍ കമ്പനികളെ കുറിച്ചും മൗനം പാലിക്കുകയാണ്"- രാഹുല്‍ ഗാന്ധി പറഞ്ഞു. അദാനിയെ സംരക്ഷിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് വ്യക്തമാണെന്നും രാഹുല്‍ പറഞ്ഞു. ഇത് ദേശീയ സുരക്ഷയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും പ്രശ്നമാണ്. അത് പരിശോധിക്കുമെന്ന് രാഹുല്‍ പറഞ്ഞു.
അദാനി ഓഹരി വിവാദത്തിൽ പ്രധാനമന്ത്രിക്കെതിരെ മല്ലികാർജുൻ ഖാർഗെ നടത്തിയ പരാമർശങ്ങൾ രാജ്യസഭാ രേഖകളിൽ നിന്ന് നീക്കി. നടപടി സെൻസർഷിപ്പാണെന്ന് ആരോപിച്ച് കോൺഗ്രസ് രാജ്യസഭയിൽ പ്രതിഷേധിച്ചു. രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ നീക്കിയതിൽ ലോക്സഭ സ്പീക്കർക്ക് കോൺഗ്രസ് പരാതി നൽകും. അദാനി വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് കോൺഗ്രസ്, ബിആര്‍എസ്, എഎപി അംഗങ്ങൾ ഇന്നും നോട്ടീസ് നൽകി. അനുമതി നിഷേധിച്ചതോടെ അംഗങ്ങൾ സഭ ബഹിഷ്കരിച്ച് ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

