ഓപറേഷൻ സിന്ദൂർ: വീരമൃത്യു വരിച്ചത് ആറു സൈനികർ; ആദ്യമായി പേരുകൾ പുറത്തുവിട്ടു
text_fieldsന്യൂഡൽഹി: കഴിഞ്ഞ വർഷം നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടിക്കിടെ വീരമൃത്യു വരിച്ച ആറു സൈനികരുടെ പേരുകൾ സർക്കാർ ആദ്യമായി ഔദ്യോഗികമായി പുറത്തുവിട്ടു. ജമ്മു-കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സൈനിക നടപടിയായിരുന്നു ഇത്.
അഞ്ച് കരസേന ഉദ്യോഗസ്ഥരും ഒരു വ്യോമസേന ഉദ്യോഗസ്ഥനുമാണ് ഈ നടപടിക്കിടെ രാജ്യം കാക്കാൻ ജീവൻ ബലിയർപ്പിച്ചത്. സുബേദാർ മേജർ പവൻ കുമാർ, റൈഫിൾമാൻ സുനിൽ കുമാർ, ലാൻസ് നായിക് ദിനേഷ് കുമാർ, അഗ്നിവീർ മുരളി നായിക്, ഹവിൽദാർ സുനിൽ കുമാർ സിങ്, ഇന്ത്യൻ വ്യോമസേനയിലെ സർജന്റ് സുരേന്ദ്ര കുമാർ എന്നിവരാണ് രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ചത്. ഇവരുടെ പേരുകൾ ദേശീയ തലസ്ഥാനത്തെ നാഷനൽ വാർ മെമ്മോറിയലിൽ ആലേഖനം ചെയ്യും.
2025ലെ വിവിധ സൈനിക നടപടികളിൽ വീരമൃത്യു വരിച്ച സൈനികരുടെ പട്ടികയോടൊപ്പമാണ് ഇവരുടെ പേരുകളും ഉൾപ്പെടുത്തിയത്. സ്വാതന്ത്ര്യാനന്തരം രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരസൈനികരുടെ പേരും റാങ്കും യൂനിറ്റും ആലേഖനം ചെയ്തിരിക്കുന്ന, നാഷനൽ വാർ മെമ്മോറിയലിലെ ‘ത്യാഗ ചക്ര’യിലാണ് ഈ ആറുപേരുടെ പേരുകളും ഇനി മുതൽ സ്ഥാനം പിടിക്കുക.
കഴിഞ്ഞ വർഷം മേയ് ഏഴിനായിരുന്നു പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താനിലും പാക് അധീന കശ്മീരിലുമുള്ള ഭീകര ക്യാമ്പുകൾ ലക്ഷ്യമാക്കി ഇന്ത്യ മിന്നലാക്രമണം നടത്തിയത്. ഇതിനെത്തുടർന്ന് പാകിസ്താൻ ഉടൻ തന്നെ പ്രത്യാക്രമണം നടത്തിയതോടെ അതിർത്തിയിൽ നാല് ദിവസത്തോളം നീണ്ടുനിന്ന കടുത്ത സംഘർഷമുണ്ടായി. ഡ്രോൺ ആക്രമണങ്ങളും കനത്ത ഷെല്ലാക്രമണവും നടന്ന സംഘർഷം മേയ് പത്തിനാണ് അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

