Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഓപ്പറേഷൻ ഒക്ടോപസ്:...

ഓപ്പറേഷൻ ഒക്ടോപസ്: ഇന്ത്യയിലെ സൈബർ തട്ടിപ്പ് ശൃംഖലയെ കുടുക്കാൻ ഹൈദരാബാദ് പൊലീസ്

text_fields
bookmark_border
ഓപ്പറേഷൻ ഒക്ടോപസ്: ഇന്ത്യയിലെ സൈബർ തട്ടിപ്പ് ശൃംഖലയെ കുടുക്കാൻ ഹൈദരാബാദ് പൊലീസ്
cancel
camera_alt

പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: ഇന്ത്യയിൽ സൈബർ തട്ടിപ്പുകൾ വലിയ രീതിയിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ മാഫിയയുടെ മുഴുവൻ ശൃംഖലയെയും തകർക്കുക എന്ന ലക്ഷ്യത്തോടെ ഹൈദരാബാദ് പൊലീസ് ആരംഭിച്ച പ്രത്യേക ദൗത്യമാണ് ഓപ്പറേഷൻ ഒക്ടോപസ്. തെരുവ് തലത്തിൽ പ്രവർത്തിക്കുന്ന സാധാരണ തട്ടിപ്പുകാർ മുതൽ വിദേശത്തിരുന്ന് ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന വൻ സ്രാവുകളെ വരെ പിടികൂടാൻ ലക്ഷ്യമിട്ടാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണങ്ങളിൽ വ്യാജ ബാങ്ക് അക്കൗണ്ടുകൾ, ധനകാര്യ സ്ഥാപനങ്ങളിലെ സുരക്ഷാ വീഴ്ചകൾ, നിയമവിരുദ്ധമായ സിം കാർഡ് വിതരണം എന്നിവയെക്കുറിച്ച് നിർണ്ണായക വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്.

ഹൈദരാബാദ് സ്വദേശിയായ വ്യക്തിക്ക് ഫേസ്ബുക്ക് വഴി ലഭിച്ച ഒരു വ്യാജ ഷെയർ മാർക്കറ്റ് നിക്ഷേപ പരസ്യത്തിലൂടെയാണ് ഈ തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവരുന്നത്. തുടർന്ന് വാട്സാപ്പ് ഗ്രൂപ്പുകളിലെ വ്യാജ വിദഗ്ദ്ധരുടെ ഉപദേശപ്രകാരം അയാൾ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 36 ലക്ഷം രൂപ നിക്ഷേപിച്ചു. എന്നാൽ ലാഭവിഹിതം പിൻവലിക്കാൻ സാധിക്കാതെ വന്നതോടെ താൻ ചതിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ അയാൾ പൊലീസിനെ സമീപിക്കുകയായിരുന്നു. ഈ പണം പിന്നീട് ഗുജറാത്ത്, മുംബൈ വഴി ചൈനീസ് സ്വദേശികൾ നിയന്ത്രിക്കുന്ന ടെലിഗ്രാം ചാനലുകളിലേക്കും അവിടെനിന്ന് ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തേക്കും മാറ്റിയതായി പൊലീസ് കണ്ടെത്തി.

തട്ടിപ്പ് പണം കൈമാറാൻ ഉപയോഗിക്കുന്ന വ്യാജ അക്കൗണ്ടുകളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണത്തിന്റെ ആദ്യഘട്ടം. പാവപ്പെട്ട ആളുകൾ, വിദ്യാർത്ഥികൾ, താല്ക്കാലിക ജീവനക്കാർ എന്നിവർക്ക് ചെറിയ കമ്മീഷൻ നൽകിയാണ് തട്ടിപ്പുകാർ അക്കൗണ്ടുകൾ സ്വന്തമാക്കുന്നത്. ഇത്തരത്തിൽ 150 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ 350-ലധികം അക്കൗണ്ടുകൾ പൊലീസ് കണ്ടെത്തുകയും നൂറിലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ബാങ്കുകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ സുരക്ഷാ വീഴ്ചകളും ജീവനക്കാരുടെ പങ്കുമാണ് രണ്ടാം ഘട്ടത്തിൽ പുറത്തുവന്നത്. പുതിയ അക്കൗണ്ടുകൾ തുറക്കാനുള്ള ബാങ്കുകളുടെ അമിത സമ്മർദ്ദം കാരണം കൃത്യമായ പരിശോധനകൾ നടത്താതെയാണ് പല അക്കൗണ്ടുകളും അനുവദിക്കുന്നത്. ഈ ഘട്ടത്തിൽ രാജ്യത്തെ പ്രമുഖ ബാങ്കുകളിലെ മാനേജർമാരും ജീവനക്കാരുമുൾപ്പെടെ 52 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സുരക്ഷ ശക്തമാക്കാൻ ആവശ്യപ്പെട്ട് പൊലീസ് റിസർവ് ബാങ്കിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്.

തട്ടിപ്പുകാർ തങ്ങളുടെ യഥാർത്ഥ വിവരങ്ങൾ മറച്ചുവെക്കാൻ ഉപയോഗിക്കുന്ന വ്യാജ സിം കാർഡുകളെക്കുറിച്ചായിരുന്നു അടുത്ത അന്വേഷണം. സാധാരണക്കാരായ ഉപഭോക്താക്കളുടെ പേരിൽ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ സിം കാർഡുകൾ ആക്റ്റിവേറ്റ് ചെയ്ത് നൽകുന്ന വിതരണക്കാരെയും ഏജന്റുമാരെയും പൊലീസ് ലക്ഷ്യമിട്ടു. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 1,194 വ്യാജ സിമ്മുകൾ കണ്ടെത്തുകയും 66 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

അറസ്റ്റുകൾക്ക് പുറമെ തട്ടിപ്പിനിരയായവരെ സഹായിക്കാൻ 'സി-മിത്ര' എന്ന പേരിൽ ഒരു പ്രത്യേക ഹെൽപ്പ്‌ലൈൻ സംവിധാനവും പൊലീസ് ഒരുക്കിയിട്ടുണ്ട്. 1930 എന്ന നമ്പറിൽ വിളിച്ചറിയിക്കുന്ന പരാതികളിൽ പൊലീസ് കൃത്യമായി ഇടപെടുകയും പണം നഷ്ടപ്പെട്ട് മാനസിക വിഷമം അനുഭവിക്കുന്നവർക്ക് കൗൺസിലിങ്ങും നിയമസഹായവും നൽകുകയും ചെയ്യുന്നു. സൈബർ തട്ടിപ്പ് നടന്ന് ആദ്യത്തെ മണിക്കൂറുകൾക്കുള്ളിൽ തന്നെ വിവരം അറിയിച്ചാൽ പണം തിരികെ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും പൊലീസ് പറയുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HyderabadcybercrimePoliceIndiancyberfraud
News Summary - Operation Octopus: Hyderabad Police to bust cyber fraud ring in India
Next Story