ഓപ്പറേഷൻ ഗ്ലോബൽ ഹണ്ട്: വിദേശത്ത് ഒളിവിൽ കഴിയുന്ന പിടികിട്ടാപ്പുള്ളികളെ കുടുക്കാൻ ഇന്ത്യയും ഇൻ്റർപോളും കൈകോർക്കുന്നു
text_fieldsഓപ്പറേഷൻ ഗ്ലോബൽ ഹണ്ടിന്റെ ഭാഗമായി സാലിം ഇസ്മായിൽ ഡോലയെ ഇന്ത്യയിൽ എത്തിച്ചപ്പോൾ
ന്യൂഡൽഹി: അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയകളെയും സംഘടിത കുറ്റകൃത്യ ശൃംഖലകളെയും വേരോടെ അറുക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ 'ഓപ്പറേഷൻ ഗ്ലോബൽ ഹണ്ട്' എന്ന ബൃഹദ് ദൗത്യത്തിന് തുടക്കമിട്ടു. കേന്ദ്ര നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ആഗോള പൊലീസ് ഏജൻസിയായ ഇൻ്റർപോളും സംയുക്തമായാണ് ഈ മൂന്ന് വർഷത്തെ കർമ്മപദ്ധതി നടപ്പിലാക്കുന്നത്.
ലക്ഷ്യം 100 ലധികം പിടികിട്ടാപ്പുള്ളികൾ
ഫെൻ്റാനിൽ, കൊക്കെയ്ൻ, ഹെറോയിൻ തുടങ്ങിയ മയക്കുമരുന്നുകൾ ഇന്ത്യയിലേക്കും ആഗോള വിപണിയിലേക്കും എത്തിക്കുന്ന നൂറിലധികം കുറ്റവാളികളെയാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ വലിയ തോതിൽ മയക്കുമരുന്ന് എത്തിക്കുന്ന സിൻഡിക്കേറ്റുകൾ ദുബായ്, കാനഡ, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിലിരുന്നാണ് പ്രവർത്തിക്കുന്നത്. ഇവരെ കണ്ടെത്തി ഇൻ്റർപോളിൻ്റെ സഹായത്തോടെ റെഡ് നോട്ടീസ് പുറപ്പെടുവിച്ച് ഇന്ത്യയിലെത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
സാലിം ഡോലയുടെ അറസ്റ്റ്: ദൗത്യത്തിലെ ആദ്യ വിജയം
ഈ ഓപ്പറേഷൻ്റെ ഭാഗമായുള്ള ഏറ്റവും നിർണ്ണായകമായ വിജയം ഏപ്രിൽ അവസാനവാരം റിപ്പോർട്ട് ചെയ്യപ്പെട്ടു. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിൻ്റെ അടുത്ത സഹായിയും ഏകദേശം 5,000 കോടി രൂപയുടെ മയക്കുമരുന്ന് ഇടപാടുകളിലെ പ്രധാനിയുമായ സാലിം ഇസ്മായിൽ ഡോലയെ തുർക്കിയിലെ ഇസ്താംബൂളിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. എൻ.സി.ബിയും ഇൻ്റർപോളും മാസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഈ നീക്കം വിജയിച്ചത്.
ഇന്ത്യയുടെ ലഹരിവിരുദ്ധ ക്യാമ്പയിൻ
2025-ൽ ഏകദേശം 2,000 കോടി രൂപ വിലമതിക്കുന്ന 1,33,000 കിലോ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. അതേസമയം 3,889 കോടി രൂപ വിലവരുന്ന 77,000 കിലോ മയക്കുമരുന്ന് നശിപ്പിച്ചു. ആകെ 37 ഇന്റർപോൾ നോട്ടീസുകൾ പുറപ്പെടുവിച്ചു. 265 മയക്കുമരുന്ന് കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്തു. അഞ്ച് പിടികിട്ടാപ്പുള്ളികളെ വിജയകരമായി ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്തു.
ഇൻ്റർപോൾ സഹായം കൂടുതൽ കാര്യക്ഷമമാക്കാൻ സി.ബി.ഐ രൂപീകരിച്ച ഭാരത് പോർട്ടൽ ഈ ദൗത്യത്തിന് കൂടുതൽ കരുത്ത് പകരുന്നു. ഭീകരവാദ പ്രവർത്തനങ്ങൾക്കായി മയക്കുമരുന്ന് പണം ഉപയോഗിക്കുന്ന 11 പ്രധാന കുറ്റവാളികളെ ഇന്ത്യ ഇതിനകം തന്നെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിൻ്റെ മേൽനോട്ടത്തിൽ നടക്കുന്ന ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ കുറ്റവാളികൾക്ക് സുരക്ഷിതമായി ഒളിവിൽ കഴിയാനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

