‘ജയിലല്ല, ജാമ്യമാണ് നിയമം’; ഉമർ ഖാലിദിന്റെയും ശർജീൽ ഇമാന്റെയും തടവിനെതിരെ തുറന്ന കത്തുമായി സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും
text_fieldsഉമർ ഖാലിദ്, ശർജീൽ ഇമാം
ന്യൂഡൽഹി: യു.എ.പി.എ പോലുള്ള പ്രത്യേക നിയമങ്ങൾ ചുമത്തി ജയിലിൽ അടക്കപ്പെട്ട ആക്ടിവിസ്റ്റുകളായ ഉമർ ഖാലിദ്, ശർജീൽ ഇമാം എന്നിവരുടെ തുടർച്ചയായ തടവിനെതിരെ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും അക്കാദമിക് വിദഗ്ധരും ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യക്ക് തുറന്ന കത്തയച്ചു. 2020-ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ പ്രതികളായ ഇരുവരും കഴിഞ്ഞ ആറ് വർഷത്തോളമായി വിചാരണ തടവുകാരായി ജയിലിൽ കഴിയുകയാണ്.
അരുന്ധതി റോയ്, അമിതാവ് ഘോഷ്, പ്രകാശ് രാജ്, രാമചന്ദ്ര ഗുഹ, യോഗേന്ദ്ര യാദവ്, റാണ അയ്യൂബ്, സ്വര ഭാസ്കർ, ജയതി ഘോഷ് തുടങ്ങിയ നൂറിലധികം പ്രമുഖർ ഒപ്പുവെച്ച ഈ കത്ത് ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് സമർപ്പിച്ചിരിക്കുന്നത്. വിയോജിപ്പുകൾ പ്രകടിപ്പിക്കുന്നവരെ അടിച്ചമർത്താൻ ഇത്തരം കർശന നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കണമെന്നും, ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാൻ കോടതി ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
വിചാരണ വൈകുന്ന സാഹചര്യത്തിൽ പ്രതികളുടെ മൗലികാവകാശമായ വേഗത്തിലുള്ള വിചാരണക്കുള്ള അവകാശം ലംഘിക്കപ്പെടുന്നുവെന്ന് സുപ്രീം കോടതിയുടെ 2021ലെ കെ.എ. നജീബ് കേസ് വിധി മുൻനിർത്തി കത്തിൽ ചൂണ്ടിക്കാട്ടി. വിചാരണ വേഗത്തിൽ പൂർത്തിയാകാൻ സാധ്യതയില്ലെങ്കിൽ, യു.എ.പി.എ നിയമത്തിലെ കഠിനമായ ജാമ്യ വ്യവസ്ഥകൾ തടസ്സമാകരുതെന്നും അത്തരം ഘട്ടങ്ങളിൽ ജാമ്യം അനുവദിക്കാൻ സുപ്രീം കോടതിക്ക് അധികാരമുണ്ടെന്നും പ്രസ്തുത വിധിയിൽ വ്യക്തമാക്കുന്നുണ്ട്. സ്വീഡനിൽ നടത്തിയ ഒരു പ്രഭാഷണത്തിൽ ചീഫ് ജസ്റ്റിസ് ഈ വിധി പരാമർശിച്ചിരുന്നതും, അന്നത്തെ ആ മൂന്നംഗ ബെഞ്ചിൽ അദ്ദേഹം അംഗമായിരുന്നു എന്ന കാര്യവും കത്തിൽ പ്രത്യേകം ഓർമിപ്പിക്കുന്നുണ്ട്.
നജീബ് കേസുമായി താരതമ്യം ചെയ്യുമ്പോൾ, ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ പ്രോസിക്യൂഷൻ ഏകദേശം 900 സാക്ഷികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇത്രയും കാലമായിട്ടും കേസിലെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും, വിവിധ കോടതികൾ ഇവരുടെ ജാമ്യാപേക്ഷകൾ നിരന്തരം തള്ളിക്കളയുകയാണെന്നും കത്തിൽ പറയുന്നു. വർഷങ്ങളോളം തടവിൽ കഴിഞ്ഞതിനുശേഷം പിന്നീട് കുറ്റവിമുക്തരാക്കപ്പെട്ടാൽ പോലും നഷ്ടപ്പെട്ട വ്യക്തിസ്വാതന്ത്ര്യം തിരികെ നൽകാൻ കഴിയില്ലെന്നും, അതിനാൽ 'ജയിലല്ല, ജാമ്യമാണ് നിയമം' എന്ന തത്വം കർശനമായി നടപ്പിലാക്കാൻ ചീഫ് ജസ്റ്റിസ് അടിയന്തരമായി ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

