ഓണ്ലൈന് ഗെയിമിങ് നിയന്ത്രണ ബില്ലിന് പാർലമെന്റിന്റെ അംഗീകാരം
text_fieldsന്യൂഡൽഹി: ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമുകളെ നിയമത്തിനുകീഴിൽ കൊണ്ടുവരാനും ഡിജിറ്റൽ ആപ്പുകൾ വഴിയുള്ള അനധികൃത ചൂതാട്ടത്തിന് നിയന്ത്രണം ഏർപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ‘പ്രമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിങ് ബിൽ 2025’ പാർലമെന്റിൽ പാസായി. ബിഹാർ വോട്ടർപട്ടിക പരിഷ്കരണത്തിൽ ചർച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബിൽ ചർച്ചയില്ലാതെ ശബ്ദവോട്ടോടെ രാജ്യസഭയിൽ പാസാക്കിയത്. കഴിഞ്ഞ ദിവസം ഇതേ ബിൽ ലോക്സഭയും പാസാക്കിയിരുന്നു. രാഷ്ട്രപതി ഒപ്പിടുന്നതോടെ ബിൽ നിയമമാകും.
പണം നിക്ഷേപിച്ച് കൂടുതൽ പണം തിരികെ ലഭിക്കുന്ന ഗെയിമുകളെയാണ് ഓൺലൈൻ മണി ഗെയിമുകളുടെ പരിധിയിൽ കൊണ്ടുവന്നിരിക്കുന്നത്. രാജ്യത്തിനു പുറത്തുനിന്ന് നിയന്ത്രിക്കുന്ന ഓൺലൈൻ മണി ഗെയിമുകൾക്കും പുതിയ നിയമം ബാധകമാണ്. ഇത്തരം പ്ലാറ്റുഫോമുകളെ നിയന്ത്രിക്കുന്നതിന് അതോറിറ്റി രൂപവത്കരിക്കും. പണം ഉൾപ്പെട്ട ഗെയിമുകളുമായി ബന്ധപ്പെട്ട പരാതികളിൽ അതോറിറ്റിയുടെ നേതൃത്വത്തിൽ പരിശോധിച്ച് നടപടി സ്വീകരിക്കും.
ബിൽ നിയമമാകുന്നതോടെ ഓൺലൈൻ മണി ഗെയിമുകൾ പ്രചരിപ്പിക്കാനോ പ്രോത്സാഹിപ്പിക്കാനോ സാധിക്കില്ല. പ്രചരിപ്പിച്ചാൽ മൂന്നു വർഷം തടവോ ഒരു കോടി രൂപയോ പിഴ ശിക്ഷയോ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടിവരും. ഇത്തരം ഗെയിമുകൾ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ ഏതെങ്കിലും മാധ്യമത്തിലൂടെ പ്രചരിപ്പിച്ചാൽ രണ്ടു വർഷം തടവും 50 ലക്ഷം പിഴയും ശിക്ഷയായി ലഭിക്കും. ബാങ്കുകൾക്കോ ധനകാര്യ സ്ഥാപനങ്ങൾക്കോ ഇത്തരം ഗെയിമുകളുമായി ബന്ധപ്പെട്ട പണമിടപാട് സേവനം നൽകാനുള്ള അനുമതി ലഭിക്കില്ല.
പണമിടപാട് സേവനം നൽകുന്ന സ്ഥാപനങ്ങൾക്ക് മൂന്നു വർഷം തടവും ഒരു കോടി രൂപ പിഴയുമാണ് ശിക്ഷ.ബില്ലിൽ ഇ-സ്പോർട്സ് പ്രോത്സാകഹിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇ-സ്പോർട്സിന്റെ പുരോഗതിക്കായി പരിശീലന അക്കാദമികൾ, ഗവേഷണ കേന്ദ്രങ്ങൾ, സാങ്കേതിക പ്ലാറ്റ്ഫോമുകൾ എന്നിവ സ്ഥാപിക്കും. സ്പോർട്സ് ഇവന്റുകൾ നടത്തുന്നതിനുള്ള മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും കായിക മന്ത്രാലയം രൂപവത്കരിക്കും.
പ്രതിവർഷം 45 കോടി ആളുകൾക്ക് 20,000 കോടി രൂപ നഷ്ടപ്പെടുന്നുവെന്ന് കണക്ക്
ഓൺലൈൻ റിയൽ മണി ഗെയിമുകളിൽ പ്രതിവർഷം 45 കോടി ആളുകൾക്ക് 20,000 കോടി രൂപയോളം നഷ്ടപ്പെടുന്നതായി സർക്കാർ കണക്കാക്കുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഓൺലൈൻ റിയൽ മണി ഗെയിമിങ് പ്രധാന പ്രശ്നമാണെന്ന് സർക്കാർ മനസിലാക്കിയിട്ടുണ്ടെന്നും ജനങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകി വരുമാന നഷ്ടം ഉപേക്ഷിക്കാൻ തീരുമാനിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. ഓരോ വർഷവും 45 കോടി ആളുകൾക്ക് പണം നഷ്ടപ്പെടുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. നഷ്ടത്തിന്റെ ആകെ ആഘാതം താൽക്കാലികമായി ഏകദേശം 20,000 കോടി രൂപയായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

