രാജ്യത്ത് ഓൺലൈൻ വ്യാപാരം കുതിക്കുന്നു
text_fieldsന്യൂഡൽഹി: രാജ്യത്തെ ഓൺലൈൻ വ്യാപാര രംഗത്ത് പോയവർഷം വൻ കുതിപ്പ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. 2025ലെ ഇന്ത്യയുടെ ഇ-റീടെയിൽ മൊത്ത വ്യാപാര മൂല്യം (ജി.എം.വി) ഏകദേശം 6500-6600 കോടി യു.എസ് ഡോളറായി (ഏകദേശം 6.02- 6.11 ലക്ഷം കോടി രൂപ) ഉയർന്നതായി ഫ്ലിപ്കാർട്ടുമായി ചേർന്ന് ബെയിൻ ആൻഡ് കമ്പനി നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നു.
ഇത് 19 മുതൽ 21 വരെ ശതമാനം വളർച്ചയാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യയുടെ ഇ-റിട്ടെയിൽ മാർക്കറ്റ് 2030ഓടെ 17,000 കോടി മുതൽ 18,000 കോടി വരെ യു.എസ് ഡോളറായി ഉയരുമെന്നും ‘ഇന്ത്യ എങ്ങനെ ഓൺലൈനിൽ വ്യാപാരം നടത്തുന്നു’ എന്ന റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ രംഗത്ത് 20 ശതമാനത്തിലേറെ വാർഷിക വളർച്ച രേഖപ്പെടുത്തും.
ക്വിക് കോമേഴ്സിൽ (ദ്രുത വ്യാപാരം) ഇന്ത്യ ആഗോള നേതൃനിരയിലേക്ക് ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇ-കോമേഴ്‌സ് ജി.എം.വിയുടെ 16-17 ശതമാനവും ക്വിക് കോമേഴ്സ് വഴിയാണ് ലഭിക്കുന്നത്. ചൈന അടക്കം മിക്ക വിപണികളേക്കാളും വളരെ മുന്നിലാണിത്. ജി.എസ്.ടി ഇളവുകൾ, ആദായനികുതി ഇളവ്, പണപ്പെരുപ്പം ലഘൂകരിക്കൽ, കുറഞ്ഞ വായ്പാ നിരക്കുകൾ എന്നിവ കാരണം സ്വകാര്യ ഉപഭോഗ വളർച്ച 2025ൽ എട്ടിൽനിന്ന് (2022-24) 10.5 ശതമാനമായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയുടെ ഓൺലൈൻ ഷോപ്പിങ് വിപണിയുടെ വളർച്ച ഇരട്ടിയിലധികമാണ്. ഇ-വ്യാപാരത്തിന്റെ ഉപഭോക്താക്കളിൽ 40-45 ശതമാനം കൈയടക്കിയത് ജെൻസി തലമുറയാണെന്നും റിപ്പോർട്ട് അടിവരയിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

