കുടുംബം നോക്കാൻ കഴിയാത്തവന് രാജ്യം നന്നാക്കാനാകില്ലെന്ന് ഗഡ്കരി
text_fieldsമുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ ഒളിയമ്പെറിഞ്ഞ് വീണ്ടും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കുടുംബം പോറ്റാൻ കഴിയാത്തവർക്ക് നാട് നന്നാക്കാനാകില്ല എന്നതാണ് നിതിൻ ഗഡ്കരിയുടെ പുതിയ പ്രസ്താവന. ശനിയാഴ്ച നാഗ്പൂരിൽ നടന്ന മുൻ എ.ബി.വി.പിക്കാരുടെ സംഗമത്തിൽ നടത്തിയ പ്രസംഗത്തിലാണ് ഒളിയമ്പ്.
‘ബി.ജെ.പിക്കും നാടിനുംവേണ്ടി ജീവിതം അർപ്പിക്കാൻ ആഗ്രഹിക്കുന്ന നിരവധിപേരെ കണ്ടിട്ടുണ്ട്. അവരിൽ ഒരാളോട് ഞാൻ ചോദിച്ചു. എന്തു ചെയ്യുന്നു. വീട്ടിൽ ആരൊക്കെയുണ്ട്. വീട്ടിൽ ഭാര്യയും മക്കളും ഉണ്ടെന്നുപറഞ്ഞ അദ്ദേഹം ലാഭമല്ലാത്തതിനാൽ കച്ചവടം പൂട്ടിയതായി പറഞ്ഞു. ഞാനദ്ദേഹത്തോട് പറഞ്ഞു, നിങ്ങൾ ആദ്യം കുടുംബത്തെ നോക്ക്. മക്കളെ വളർത്ത്. കാരണം വീട് നന്നാക്കാൻ കഴിയാത്തവന് രാജ്യം നന്നാക്കാൻ കഴിയില്ല. വീട് നോക്കിയശേഷം പാർട്ടിക്കും രാജ്യത്തിനുമായി പ്രവർത്തിക്കാം-ഗഡ്കരി പറഞ്ഞു.
ഇത് മൂന്നാം തവണയാണ് ഗഡ്കരിയുടെ ഒളിയമ്പ്. മധ്യപ്രദേശ്, ഛത്തിസ്ഗഡ്, രാജസ്ഥാൻ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ നേതാക്കന്മാർ തോൽവിയുടെ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നവരാകണമെന്ന് പറഞ്ഞതാണ് ആദ്യെത്തത്. വാഗ്ദാനങ്ങൾ നിറവേറ്റാത്ത നേതാക്കളെ ജനങ്ങൾ ആക്രമിക്കണമെന്നായിരുന്നു മറ്റൊരവസരത്തിൽ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.