വിവാഹദിനത്തിൽ ചിക്കൻ കറിയെ ചൊല്ലി തർക്കം; യു.പിയിൽ സംഘർഷത്തിൽ ഒരാൾ മരിച്ചു, 6 പേർക്ക് പരിക്ക്
text_fieldsകാൺപൂർ: ഉത്തർപ്രദേശിൽ വിവാഹദിനത്തിൽ ചിക്കൻ കറി വസ്ത്രത്തിൽ വീണതിനെച്ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ അവസാനിച്ചതിനെതുടർന്ന് ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വരന്റെ സുഹൃത്തായ സുമിത് കുമാറാണ് (26) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി ഷാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബിച്ചിയ ഏരിയയിലുള്ള കല്യാണമണ്ഡപത്തിലാണ് സംഭവം നടന്നത്.
ശുചീകരണ തൊഴിലാളിയായ സമീർ കുമാറിന്റെ വിവാഹഘോഷയാത്രയിൽ അതിഥികൾ നൃത്തം ചെയ്യുന്നതിനിടെയാണ് തർക്കങ്ങളുടെ തുടക്കം. പിന്നീട് ഭക്ഷണശാലയിൽ ചിക്കൻ വിളമ്പുന്നതിനിടെയുണ്ടായ ഉന്തും തള്ളും സ്ഥിതിഗതികൾ വഷളാക്കി. ഈ ബഹളത്തിനിടയിൽ ഒരാളുടെ ഷർട്ടിലേക്ക് ചിക്കൻ കറി തെറിച്ചതാണ് വലിയ തർക്കത്തിന് കാരണമായതെന്ന് എസ്.പി നിമിഷ് ദശരഥ് പാട്ടീൽ പറഞ്ഞു.
വരൻ്റെ ഭാഗത്തുനിന്നുള്ളവരും നാട്ടുകാരും തമ്മിൽ ബെൽറ്റും വടികളും ഇഷ്ടികകളും ഉപയോഗിച്ച് ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ സുമിത് കുമാറിനെ ശനിയാഴ്ച ബി.ആർ.ഡി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റ മറ്റ് ആറ് പേർ ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെങ്കിലും അതിന്റെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് പൊലീസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

