ബംഗാളിൽ ബി.ജെ.പി സർക്കാർ അധികാരത്തിലേറി ഏഴാം നാൾ വാഗ്ദാനം പാലിച്ചു: അതിർത്തി വേലിക്ക് 600 ഹെക്ടർ ഭൂമി ബി.എസ്.എഫിന് കൈമാറി -അമിത് ഷാ
text_fieldsഗാന്ധിനഗർ: ബംഗ്ലാദേശ് അതിർത്തിയിൽ വേലി നിർമിക്കുന്നതിനായി 600 ഹെക്ടർ ഭൂമി ബി.എസ്.എഫിന് പശ്ചിമ ബംഗാൾ സർക്കാർ കൈമാറിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുതുതായി അധികാരമേറ്റ ബി.ജെ.പി സർക്കാർ അധികാരത്തിലേറി ഏഴ് ദിവസത്തിനകമാണ് തെരെഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കിയതെന്നും അദ്ദേഹം കൂട്ടി ചേർത്തു. 600 ഹെക്ടർ ഭൂമിക്ക് പുറമെ തന്ത്രപ്രധാനമായ ചിക്കൻസ് നെക്ക് കോറിഡോറിലെ 121 ഹെക്ടർ ഭൂമിയും ബംഗാൾ സർക്കാർ കേന്ദ്രസർക്കാറിന് കൈമാറിയതായി ഷാ ചൂണ്ടിക്കാട്ടി. ബംഗാളിലെ രാഷ്ട്രീയ നേതൃത്വത്തിലുണ്ടായ മാറ്റമാണ് ഈ പുരോഗതിക്ക് കാരണമെന്ന് ആഭ്യന്തരമന്ത്രി അവകാശപ്പെട്ടു.
അതേ സമയം പശ്ചിമ ബംഗാളിൽ ബി.ജെ.പി സർക്കാർ തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിച്ചതിനെത്തുടർന്ന് അനധികൃത കുടിയേറ്റക്കാർ തങ്ങളുടെ ജന്മനാടുകളിലേക്ക് മടങ്ങാൻ ആരംഭിച്ചതായി അമിത് ഷാ പറഞ്ഞു. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാറിന്‍റെ കാലത്ത് അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം പ്രതിദിനവും കൂടിവരികയായിരുന്നുവെന്നും ഷാ പറഞ്ഞു. എന്നാൽ ഇപ്പോൾ ഈ പ്രവണത മാറിമറിഞ്ഞതായും അനധികൃത കുടിയേറ്റക്കാർ സ്വമേധയാ രാജ്യം വിട്ടുപോകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വയം മടങ്ങാൻ തയ്യാറാകുന്ന അനധികൃത കുടിയേറ്റക്കാരെ സഹായിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്നും ഔദ്യോഗികമായ ഐഡന്‍റിഫിക്കേഷന്‍ കാമ്പയിന്‍ ആരംഭിക്കുന്നതിന് മുമ്പ് മടങ്ങുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കില്ലെന്നും ആഭ്യന്തരമന്ത്രി ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

