തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ്, വോട്ടവകാശമില്ല!; ഹരജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി
text_fieldsകൊൽക്കത്ത: വോട്ടർമാരെക്കൊണ്ട് വോട്ട് ചെയ്യിപ്പിക്കുമ്പോഴും വോട്ടവകാശം നിഷേധിക്കപ്പെട്ട് പോളിങ് ഉദ്യോഗസ്ഥർ. പശ്ചിമബംഗാളിലാണ് ഈ വിരോധാഭാസം. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്തതിനെതിരെ അവസാന ആശ്രയം എന്ന നിലക്ക് സുപ്രീംകോടതിയെ സമീപിച്ചങ്കിലും ഫമുണ്ടായില്ല. പോളിങ് ഉദ്യോഗസ്ഥരുടെ ഹരജികൾ പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. അപ്പലറ്റ് ട്രൈബ്യൂണലിനെ സമീപിക്കാനാണ് കോടതി പോളിങ് ഉദ്യോഗസ്ഥരോട് നിർദേശിച്ചിരിക്കുന്നത്. 65 പോളിങ് ഉദ്യോഗസ്ഥരാണ് എസ്.ഐ.ആർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടിരിക്കുന്നത്. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിനോ ഒഴിവാക്കുന്നതിനോ എതിരായ അപ്പീലുകൾ തീരുമാനിക്കാൻ രൂപീകരിച്ച അപ്പീൽ ട്രൈബ്യൂണലുകളെ സമീപിക്കാൻ സുപ്രീം കോടതി അവരോട് ആവശ്യപ്പെട്ടത്. ഹരജി അപ്പലറ്റ് ട്രൈബ്യൂണലിലേക്ക് റഫർ ചെയ്തതോടെ ഇത്തവണ വോട്ടുചെയ്യാൻ കഴിയില്ലെന്ന് ഉറപ്പായി.
എസ്.ഐ.ആർ ട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട 27.1 ലക്ഷം പേരുടെ കാര്യത്തിൽ സ്വീകരിച്ച അതേ നിലപാടാണ് സുപ്രീം കോടതി പോളിങ് ഉദ്യോഗസ്ഥരുടെ കാര്യത്തിലും കാണിച്ചിരിക്കുന്നത്."ഇവർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള 65 ഹർജിക്കാരാണ്. ഇവരുടെ ഡ്യൂട്ടി ഉത്തരവുകളിൽ എപിക് (വോട്ടർ ഐ.ഡി) നമ്പറുകൾ പരാമർശിക്കുന്നു. എന്നാൽ ഇപ്പോൾ ആ നമ്പറുകൾ വോട്ടർപ്പട്ടികയിൽ നിന്ന് നീക്കംചെയ്തു. ഇപ്പോൾ ഈ തെരഞ്ഞെടുപ്പ് നടത്തുന്ന വ്യക്തികൾക്ക് വോട്ട് ചെയ്യാൻ കഴിയില്ല! ഇത് ഏകപക്ഷീയമാണ്... പലർക്കും കാരണങ്ങൾ നൽകിയിട്ടില്ല," മുതിർന്ന അഭിഭാഷകൻ എം. ആർ ഷംഷാദ് പറഞ്ഞു.
"ഈ വാദങ്ങൾ അപ്പീൽ ട്രൈബ്യൂണലിന് മുമ്പാകെ അവതരിപ്പിക്കൂ..." എന്നായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്‍റെ നിർദേശം. "ട്രൈബ്യൂണൽ ഉചിതമായ ഉത്തരവ് ഇറക്കും... ഈ തെരഞ്ഞെടുപ്പിൽ, ഒരുപക്ഷേ അവർക്ക് വോട്ട് ചെയ്യാൻ കഴിയില്ല. എന്നാൽ പട്ടികയിൽ തുടരാനുള്ള അവകാശം സംരക്ഷിക്കപ്പെടും,- ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി പറഞ്ഞു.
രണ്ട് വ്യത്യസ്ത ഹരജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ബംഗാൾ തെരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിക്കാൻ അനുവദിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.എസ്.ഐ.ആർ പട്ടികയിൽ നിന്ന് പേരുകൾ വെട്ടിമാറ്റിയതിനെതിരെ അപ്പലറ്റ് ട്രൈബ്യൂണലിനെ സമീപിച്ചവരുടെ പേരുകൾ ഉൾപ്പെടുത്തി ഒരു സപ്ലിമെന്ററി പുതുക്കിയ വോട്ടർ പട്ടിക പുറത്തിറക്കാൻ സുപ്രീം കോടതി കമ്മീഷനോട് നിർദ്ദേശിച്ചിരുന്നു.
പേര് വെട്ടിമാറ്റപ്പെട്ടവരുടെ അപ്പീലുകളിൽ തീർപ്പുകൽപ്പിക്കാത്തത് അവർക്ക് വോട്ടവകാശം വിനിയോഗിക്കാനുള്ള അവസരം നഷ്ടമാക്കുമെന്നും കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ബംഗാളിൽ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ഏപ്രിൽ 23നും അവസാനത്തെയും ഘട്ടം ഏപ്രിൽ 29 നും നടക്കും. ഫലം മെയ് 4 ന് പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം ബിഹാറിൽ തുടങ്ങി ഈ വർഷം ബംഗാൾ, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലേക്കും വ്യാപിച്ച തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികകളുടെ പരിഷ്കരണം വൻ വിവാദമായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും ലക്ഷക്കണക്കിന് വോട്ടർമാരെ, പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നുള്ളവരെ, വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി പ്രതിപക്ഷം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

