ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയുടെ വിവാഹമോചനം അംഗീകരിച്ച് സുപ്രീം കോടതി; വർഷങ്ങളായുള്ള നിയമപോരാട്ടത്തിന് വിരാമം
text_fieldsഉമർ അബ്ദുല്ലയും ഭാര്യ പായൽ അബ്ദുല്ലയും (ഫയൽ ചിത്രം)
ന്യൂഡൽഹി: ദീർഘകാലമായി അകന്നു കഴിഞ്ഞിരുന്ന ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയുടെയും ഭാര്യ പായൽ അബ്ദുല്ലയുടെയും വിവാഹമോചന ഹരജി സുപ്രീം കോടതി അംഗീകരിച്ചു. ഇരുവിഭാഗങ്ങളും തമ്മിലുള്ള ദീർഘകാലത്തെ തർക്കങ്ങൾ മധ്യസ്ഥ ചർച്ചകളിലൂടെ പൂർണമായി പരിഹരിച്ചതായി കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഈ സുപ്രധാന വിധി. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അറാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തീർപ്പാക്കിയത്.
ഉമർ അബ്ദുല്ലയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, ഇരുവരും പരസ്പര സമ്മതത്തോടെ എല്ലാ പ്രശ്നങ്ങളും അവസാനിപ്പിച്ചതായി കോടതിയെ അറിയിച്ചു. ‘ഇരുവരും സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കാര്യങ്ങളെല്ലാം ഒത്തുതീർപ്പായിട്ടുണ്ട്. കോടതി വിവാഹമോചനം അനുവദിക്കാവുന്നതാണ്, നിലവിലുള്ള മറ്റ് കേസുകളെല്ലാം പിൻവലിക്കുകയും ചെയ്യും’- കപിൽ സിബൽ വ്യക്തമാക്കി. വാദങ്ങൾ അംഗീകരിച്ച ബെഞ്ച്, ഇരുപക്ഷത്തിന്റെയും ധാരണപ്രകാരം ഹരജി തീർപ്പാക്കുകയാണെന്ന് നിരീക്ഷിച്ചു.
പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനായി ഭരണഘടനയുടെ 142-ാം അനുച്ഛേദം പ്രകാരമുള്ള സംയുക്ത അപേക്ഷയാണ് ഇരുവരും സുപ്രീം കോടതിയിൽ സമർപ്പിച്ചത്. കേസിലെ സങ്കീർണ്ണതകൾ ഒഴിവാക്കാനും പൂർണമായ നീതി ഉറപ്പാക്കാനും സുപ്രീം കോടതിക്ക് പ്രത്യേക അധികാരം നൽകുന്നതാണ് ഈ വകുപ്പ്. ബന്ധം പൂർണമായി തകർന്നുകഴിഞ്ഞ കേസുകളിൽ വേഗത്തിൽ തീർപ്പുണ്ടാക്കാൻ കോടതി മുൻപും ഈ അധികാരം വിനിയോഗിച്ചിട്ടുണ്ട്.
1994 സെപ്റ്റംബറിലാണ് ഉമർ അബ്ദുല്ലയും പായൽ അബ്ദുല്ലയും വിവാഹിതരായതെങ്കിലും ദീർഘകാലമായി ഇവർ വേറിട്ട് താമസിക്കുകയായിരുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് ഉമർ അബ്ദുല്ല കുടുംബ കോടതിയെ സമീപിച്ചെങ്കിലും 2016ൽ ആ ഹരജി തള്ളിയിരുന്നു. മാനസിക പീഡനവും ഉപേക്ഷിച്ചുപോയെന്നുമുള്ള വാദങ്ങൾ തെളിയിക്കുന്നതിൽ ഉമർ പരാജയപ്പെട്ടെന്നായിരുന്നു ഡൽഹി ഹൈകോടതിയുടെ കണ്ടെത്തൽ. തുടർന്ന് ഹൈകോടതി വിധിക്ക് എതിരെ ഉമർ അബ്ദുല്ല സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം ഏപ്രിലിൽ, ഇരുവരും ചർച്ച നടത്തി പ്രശ്നങ്ങൾ സൗഹൃദപരമായി പരിഹരിക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന മധ്യസ്ഥ ചർച്ചകളിലാണ് ഒടുവിൽ വിവാഹമോചന കാര്യത്തിൽ അന്തിമ തീരുമാനമായത്. നിലവിലെ ഒത്തുതീർപ്പോടെ വർഷങ്ങൾ നീണ്ട നിയമനടപടികൾക്കാണ് ഔദ്യോഗികമായി അവസാനമായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

