ഇറാനെതിരെയുള്ള യു.എസ്-ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് ഒമർ അബ്ദുള്ള
text_fieldsഒമർ അബ്ദുള്ള
ജമ്മുകശ്മീർ: ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. സാമ്രാജത്യശക്തിയുടെ കൂട്ടുപിടിച്ച് ഇസ്രായേൽ നടത്തുന്ന ആക്രമണം സൈനിക ശക്തിയുടെ ദുരുപയോഗവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
അമേരിക്കയുടെ ഏകോപനത്തോടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ ഇസ്രായേൽ വധിച്ചതിനെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ഒരു മതനേതാവിനെ വധിച്ചത് അങ്ങേയറ്റം ആശങ്കാജനകമാണെന്ന് അറിയിക്കുകയും ചെയ്തു. `ഷിയാ വിഭാഗം മാത്രമല്ല, ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ അംഗീകരിക്കുന്ന ഒരു മതനേതാവിന്റെ ജീവനാണ് അവർ ബലികൊടുത്തത്' ഒമർ അബ്ദുള്ള കൂട്ടി ചേർത്തു.
ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യത്തോട് പ്രതികരിച്ച അദ്ദേഹം പുറത്തുനിന്നുള്ള ശക്തികൾക്ക് ഒരു രാജ്യത്ത് ഭരണം അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് ഊന്നിപ്പറഞ്ഞു. `വാഷിംഗ്ടണിലോ തെൽ അവീവിലോ ന്യൂഡൽഹിയിലോ ബീജിംഗിലോ ഇരിക്കുന്നവരല്ല ഇറാന്റെ വിധി തീരുമാനിക്കേണ്ടത് മറിച്ച് അവിടുത്തെ ജനങ്ങളാണ്. എങ്ങനെയുള്ള സർക്കാരാണ് വേണ്ടതെന്നും മാറ്റം എങ്ങനെ വരണമെന്നും തീരുമാനിക്കാൻ അവർക്ക് മാത്രമാണ് അവകാശം'.
ബോംബാക്രമണത്തിലൂടെ ഭരണം മാറ്റാൻ കഴിയില്ലെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമറുടെ നിലപാടിനോടും യോജിക്കുന്നുവെന്നും അദ്ദേഹം കൂട്ടി ചേർത്തു.
അതേ സമയം നേപ്പാളിലെ രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് സംസാരിക്കവെ, സർക്കാർ ആത്യന്തികമായി ജനങ്ങളാൽ തിരഞ്ഞെടുക്കണമെന്നാണ് ഒമർ അബ്ദുള്ള ചൂണ്ടിക്കാട്ടിയത്. `നേപ്പാളിലെയും ബംഗ്ലാദേശിലെയും ജനങ്ങൾ അവരുടെ സർക്കാരിന്റെ വിധി തീരുമാനിച്ചതുപോലെ, ഇറാന്റെ കാര്യത്തിലും ജനങ്ങൾ തന്നെ തീരുമാനിക്കട്ടെ'. കാഠ്മണ്ഡു മുൻ മേയറായിരുന്ന നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുകയും ഇന്ത്യയുമായി ശക്തമായ ബന്ധം പുലർത്താൻ അദ്ദേഹത്തിന് സാധിക്കുമെന്ന് പ്രത്യാശിക്കുന്നതായും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

