യാത്രക്കാരനെ വഴിയിൽ ഇറക്കിവിട്ടു; ഒല 95,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി
text_fieldsഹൈദരാബാദ്: യാത്രക്കാരനെ വഴിയിലിറക്കിവിട്ട സംഭവത്തിൽ ഓൺലൈൻ കാബ് സർവീസായ ഒല 95,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈദരാബാദിലെ ഉപഭോക്തൃ കോടതി. അമിത തുക ഈടാക്കിയതിനും വഴിയിൽ ഇറക്കിവിട്ടതിനുമാണ് പിഴശിക്ഷ. ജാബേസ് സാമുവൽ എന്നയാളാണ് കേസിലെ പരാതിക്കാരൻ.
ലക്ഷ്യസ്ഥാനത്തെത്താൻ അഞ്ച് കിലോമീറ്റർ കൂടി ബാക്കിയുള്ളപ്പോൾ ഒല ഡ്രൈവർ ജാബേസ് സാമുവലിനെ വഴിയിലിറക്കി വിടുകയായിരുന്നു. കൂലിയായി 861 രൂപയും വാങ്ങി. 2021 ഒക്ടോബറിലാണ് സംഭവമുണ്ടായത്.
ഉപഭോക്താവിൽ നിന്നും ഈടാക്കിയ തുക 12 ശതമാനം പലിശസഹിതം തിരികെ നൽകാൻ കോടതി ഉത്തരവിട്ടു. ഇതിന് പുറമേ ഇയാൾ അനുഭവിച്ച് മാനസിക വിഷമത്തിന് നഷ്ടപരിഹാരമായി 88,000 രൂപയും കോടതിചെലവായി ഏഴായിരം രൂപയും നൽകണം.
കാറിൽ കയറി എ.സി ഓണാക്കാൻ ഡ്രൈവറോട് ആവശ്യപ്പെട്ടുവെങ്കിലും അതിന് തയാറായില്ലെന്നും തുടർന്ന് വാഹനത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങുകയായിരുന്നുവെന്നും പരാതിക്കാരൻ കോടതിയെ ബോധിപ്പിച്ചു. ഇയാൾ യാത്ര ചെയ്ത ദൂരത്തിന് സാധാരണ ടാക്സി കൂലിയായി ഈടാക്കാറുള്ളത് 150 മുതൽ 300 രൂപ വരെ മാത്രമാണ്. അതിൽ കുടുതൽ തുക ഡ്രൈവർ ഈടാക്കിയതിനെ തുടർന്നാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

