മൃതദേഹം സംസ്കരിച്ച് അന്ത്യകർമങ്ങളും നടത്തി കുടുംബം; ഒരു മാസം കഴിഞ്ഞ് ‘മരിച്ച മകൻ’ ജീവനോടെ തിരിച്ചെത്തി, അന്വേഷണം
text_fieldsഭുവനേശ്വർ: മൃതദേഹം സംസ്കരിച്ച് അന്ത്യകർമങ്ങൾ നടത്തിയതിന് പിന്നാലെ യുവാവ് ജീവനോടെ വീട്ടിൽ തിരിച്ചെത്തി. ഒഡിഷയിലെ ധെങ്കനാൽ ജില്ലയിലാണ് സംഭവം.
29കാരനായ സനാതൻ നായിക്കാണ് ഒരു മാസത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയത്. സനാതൻ നായിക് മരിച്ചെന്ന് കരുതി മറ്റൊരാളുടെ മൃതദേഹം സംസ്കരിച്ച് അന്ത്യകർമങ്ങൾ നടത്തുകയായിരുന്നു.
ജൂലൈ 27ന് സൈക്കിളിൽ വീട്ടിൽനിന്ന് പുറത്തുപോയ സനാതനെ പിന്നീട് കാണാതാവുകയായിരുന്നു. മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന സനാതൻ ബന്ധുവിന്റെ വീട്ടിലേക്ക് പോയിരിക്കാമെന്നായിരുന്നു കുടുംബം ആദ്യം കരുതിയത്. ദിവസങ്ങൾ കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
സനാതനെ കാണാതായി പത്ത് ദിവസത്തിന് ശേഷം വീടിന് സമീപത്തെ നെൽവയലിൽനിന്ന് അഴുകിയ നിലയിൽ ഒരു യുവാവിന്റെ മൃതദേഹം പൊലീസ് കണ്ടെത്തി. ദിവസങ്ങളോളം വെള്ളത്തിൽ കിടന്നതിനാൽ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു. മൃതശരീരം കണ്ടെത്തിയ വിവരം പൊലീസ് കുടുംബത്തെ അറിയിച്ചു. എന്നാൽ ബന്ധുക്കൾ സ്ഥലത്തെത്തുമ്പോഴേക്കും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിരുന്നു. മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ മൃതദേഹം മകന്റേതാണെന്ന് കുടുംബം ഉറപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ മൃതദേഹം സനാതന്റേതാണെന്ന് വിശ്വസിച്ച് കുടുംബത്തിന് കൈമാറി. തുടർന്ന് കുടുംബം മൃതദേഹം സംസ്കരിക്കുകയും മരണാനന്തര ചടങ്ങുകൾ നടത്തുകയും ചെയ്തു.
സനാതന്റെ ഭാര്യയുൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ഇയാൾ മരിച്ചുവെന്ന വിശ്വാസത്തിലായിരുന്നു. എന്നാൽ, പിന്നീട് സനാതൻ ജീവനോടെയുണ്ടെന്ന് പൊലീസ് കുടുംബത്തെ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ച ഉടൻ ബന്ധുക്കൾ സനാതനെ കണ്ടെത്തിയ സ്ഥലത്തേക്ക് പോയി വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ജീവനോടെ മകൻ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് കുടുംബം.
അതേസമയം, സനാതന്റേതാണെന്ന് കരുതി സംസ്കരിച്ച മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. സംഭവത്തിൽ പൊലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

