Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസവർക്കറെ...

സവർക്കറെ പ്രകീർത്തിച്ച് കർണാടകയിലെ പാഠപുസ്തകം: അതിശയോക്തി ഭാഗങ്ങൾ വിശദീകരിക്കുന്നത് പ്രയാസം; വിമർശനവുമായി അധ്യാപകർ

text_fields
bookmark_border
സവർക്കറെ പ്രകീർത്തിച്ച് കർണാടകയിലെ പാഠപുസ്തകം: അതിശയോക്തി ഭാഗങ്ങൾ വിശദീകരിക്കുന്നത് പ്രയാസം; വിമർശനവുമായി അധ്യാപകർ
cancel

ബംഗളൂരു: ഹിന്ദുത്വ ആശയപ്രചാരകനും ആർ.എസ്.എസ് നേതാവുമായിരുന്ന വിനായക് ദാമോദർ സവർക്കറെ പ്രകീർത്തിച്ച് കർണാടകയിലെ പാഠപുസ്തകത്തിൽ അധ്യായം ഉൾപ്പെടുത്തിയതിനെതിരെ വിമർശനവുമായി അധ്യാപകർ. 'ബുൾ ബുൾ പക്ഷിയുടെ ചിറകിലേറി സവർക്കർ നിത്യേന മാതൃരാജ്യം സന്ദർശിച്ചു' എന്നതടക്കമുള്ള അധ്യായത്തിലെ അതിശയോക്തി നിറഞ്ഞ ഭാഗങ്ങൾ വിദ്യാർഥികൾക്ക് വിശദീകരിച്ചു നൽകുക പ്രയാസമാണെന്ന് അവർ ചൂണ്ടിക്കാട്ടി.

വസ്തുത ആഖ്യാനമായി വരുന്ന പാഠഭാഗത്ത് ഭാവന നിറഞ്ഞ ഭാഗങ്ങൾ ഉൾക്കൊള്ളിച്ചത് ഉചിതമായില്ലെന്നാണ് അഭിപ്രായം. സവർക്കറുടെ ചിത്രം സ്വാതന്ത്ര്യദിനത്തിൽ കർണാടകയിൽ പലയിടത്തും പ്രദർശിപ്പിക്കുകയും ഗണേശോത്സവത്തിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയും ചെയ്യുന്നതിനിടെയാണ് പുതിയ വിവാദം ഉയർന്നത്. രോഹിത് ചക്രതീർഥ അധ്യക്ഷനായ സമിതിയുടെ നേതൃത്വത്തിൽ പരിഷ്കരിച്ച എട്ടാം ക്ലാസിലെ കന്നഡ രണ്ടാം പാഠപുസ്തകത്തിലാണ് വിവാദ അധ്യായം. ആർ.എസ്.എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗെവാറിന്റെ പ്രസംഗം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയതടക്കമുള്ള വിവാദങ്ങളിൽ ഈ പാഠപുസ്തക സമിതി ഉൾപ്പെട്ടിരുന്നു. വിദ്യാഭ്യാസ രംഗത്തേക്ക് ആർ.എസ്.എസ് അജണ്ടകൾ ഒളിച്ചുകടത്തുകയാണെന്നാണ് വിമർശനം.

എട്ടാം ക്ലാസിലെ കന്നഡ രണ്ടാം പാഠപുസ്തകത്തിൽ വിജയമാല രംഗനാഥ് എഴുതിയ 'ബ്ലഡ് ഗ്രൂപ്' എന്ന പാഠത്തിന് പകരമാണ് എഴുത്തുകാരനായ കെ.ടി. ഗട്ടിയുടെ യാത്രാവിവരണമായ 'കാലവന്നു ഗെഡ്ഡ്‍വരു' (കാലത്തെ അതിജയിച്ചവർ) എന്ന അധ്യായം ഉൾപ്പെടുത്തിയത്. ബ്രിട്ടീഷുകാർ സവർക്കറെ 1911 മുതൽ 1924 വരെ തടവിൽ പാർപ്പിച്ചിരുന്ന അന്തമാൻ സെല്ലുലാർ ജയിലിനെ കുറിച്ചുള്ള വിവരണമാണ് അധ്യായത്തിന്റെ ഉള്ളടക്കം. ഈ ജയിൽ ഗട്ടി സന്ദർശിച്ചിരുന്നു. ഈ അധ്യായത്തിൽ സവർക്കറെ പലയിടത്തും പ്രകീർത്തിക്കുന്നുണ്ട്.

കഴിഞ്ഞദിവസം ഈ പാഠഭാഗങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെയാണ് വിവാദം വാർത്തകളിലിടം നേടിയത്. വിഷയത്തിൽ കർണാടക പാഠപുസ്തക സമിതിക്ക് (കെ.ടി.ബി.എസ്) നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. 'സവർക്കറെ പാർപ്പിച്ചിരുന്ന സെല്ലിൽ ഒരു താക്കോൽപഴുതുപോലുമുണ്ടായിരുന്നില്ല. എന്നാൽ, ബുൾ ബുൾ പക്ഷികൾ പതിവായി അദ്ദേഹത്തിന്റെ സെല്ലിൽ വരുമായിരുന്നു. എന്നിട്ട് സവർക്കർ അവയുടെ ചിറകിലേറി പുറത്തേക്ക് പറന്ന് എല്ലാ ദിവസവും മാതൃരാജ്യം സന്ദർശിക്കുമായിരുന്നു'- അധ്യായത്തിൽ ഇങ്ങനെ പറയുന്നു.

എഴുത്തുകാരൻ ആലങ്കാരികമായാണ് ഇങ്ങനെ പറയുന്നതെങ്കിൽ തെറ്റില്ലെന്നും എന്നാൽ, അധ്യായം വസ്തുതയായാണ് എഴുതിയിട്ടുള്ളതെന്നും അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ഇതേക്കുറിച്ച് വിദ്യാർഥികൾ ചോദ്യമുന്നയിക്കുകയും തെളിവുചോദിക്കുകയും ചെയ്താൽ വിദ്യാർഥികളോട് അധ്യാപകർ എന്തു മറുപടി നൽകുമെന്നും അവർ ചോദിച്ചു. അധ്യായത്തിലെ വിവാദ ഭാഗം ആലങ്കാരികമായി എഴുതിയതാണെന്ന് കാണാനാവില്ലെന്ന് കോൺഗ്രസ് എം.എൽ.എയും മുൻ ഐ.ടി-ബി.ടി മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ ചൂണ്ടിക്കാട്ടി.

എന്നാൽ, പാഠഭാഗത്തെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് തന്നെ രംഗത്തെത്തി. സവർക്കർ മഹാനായ സ്വാതന്ത്ര്യ സമരസേനാനിയാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ എങ്ങനെ പ്രകീർത്തിച്ചു എന്നത് വിഷയമല്ല. അദ്ദേഹത്തിന്റെ ത്യാഗത്തിന് ആ പ്രകീർത്തനം മതിയാവില്ല. എന്താണോ എഴുത്തുകാരൻ ആ അധ്യായത്തിൽ വിവരിച്ചത് അത് ശരിയാണെന്നും അദ്ദേഹം വാദിച്ചു.

എന്നാൽ, 1924ൽ അന്തമാൻ ജയിലിൽനിന്ന് പുറത്തിറങ്ങിയ ശേഷം സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയാവാത്തതിന്റെ പേരിൽ വിമർശനം നേരിട്ട സവർക്കർ 1948ൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്നു. പിന്നീട് മതിയായ തെളിവില്ലെന്ന് കണ്ട് കേസിൽ അദ്ദേഹത്തെ കോടതി കുറ്റമുക്തനാക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SavarkarKannada Textbook
News Summary - Objections Emerge to Section in Class 8 Kannada Textbook That 'Glorifies' Savarkar
Next Story