സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 38 ആയി ഉയർത്തി; കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തിന് രാഷ്ട്രപതിയുടെ അനുമതി
text_fieldsദ്രൗപദി മുർമു
ന്യൂഡൽഹി: സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 33-ൽ നിന്നും 38 ആയി ഉയർത്താനുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഓർഡിനൻസ്, 'സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) നിയമം, 1956' ഭേദഗതി ചെയ്തതായി നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. പുതിയ ഭേദഗതി പ്രകാരം ചീഫ് ജസ്റ്റിസിനെ കൂടാതെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 33-ൽ നിന്ന് 37 ആയി ഉയരും. മെയ് 5-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഈ തീരുമാനത്തിന് അനുമതി നൽകിയത്.
സുപ്രീം കോടതിയിൽ നിലവിൽ 92,000-ത്തിലധികം കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കോടതിയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾക്ക് വേഗത്തിൽ നീതി ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിച്ചതെന്ന് സർക്കാർ വ്യക്തമാക്കി. ഈ വർദ്ധനവിന് നിയമസാധുത നൽകുന്നതിനായി 'സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ബിൽ, 2026' പാർലമെന്റിൽ അവതരിപ്പിക്കാനുള്ള നിർദ്ദേശത്തിനും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.
ഭരണഘടനയുടെ ആർട്ടിക്കിൾ 124(1) പ്രകാരം സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം നിയമനിർമ്മാണത്തിലൂടെ തീരുമാനിക്കാനുള്ള അധികാരം പാർലമെന്റിനാണ്. കേസുകളുടെ എണ്ണം വർദ്ധിക്കുന്നതനുസരിച്ച് മുൻപും പലതവണ ജഡ്ജിമാരുടെ എണ്ണം പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

