ന്യൂഡൽഹി: കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച നീറ്റ് പരീക്ഷാഫലത്തിൽ ഒരു മാറ്റവുമുണ്ടായിട്ടില്ലെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി. ഉത്തരക്കടലാസിെൻറ പുനഃപരിശോധനയിൽ വിദ്യാർഥിക്ക് ഇരട്ടി മാർക്കും റാങ്കും ലഭിച്ചുവെന്ന വാർത്തകൾ വ്യാജമാണെന്നും എൻ.ടി.എ വ്യക്തമാക്കി.
സൂക്ഷ്മമായ പരിശോധനകൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത്. പരീക്ഷാഫലത്തിൽ മാറ്റമൊന്നുമുണ്ടായിട്ടില്ല. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ചില വാർത്ത ചാനലുകളും സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളും വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണെന്ന് എൻ.ടി.എ മേധാവി വിനീത് ജോഷി പറഞ്ഞു.
329 മാർക്ക് ലഭിച്ച വിദ്യാർഥിക്ക് പുനഃപരിശോധനയിൽ 650 മാർക്ക് കിട്ടിയെന്നാണ് പ്രചാരണം. പ്രാദേശിക മാധ്യമങ്ങളിലാണ് വാർത്ത വന്നത്. ഇത് ഒരു വിഭാഗത്തെ മാത്രം പരിഗണിച്ചുള്ള വ്യാജ വാർത്തയാണ്. വാർത്ത നൽകുന്നതിന് മുമ്പ് ചാനലിന് എൻ.ടി.എയെ സമീപിക്കാമായിരുന്നു. ഇക്കാര്യത്തിൽ ഉത്തർപ്രദേശ് പൊലീസിന് പരാതി നൽകിയിട്ടുണ്ടെന്നും ഏജൻസി അറിയിച്ചു. അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിെൻറ പുനഃപരിശോധനയിൽ മൃദുൽ റാവത്ത് എന്ന വിദ്യാർഥിക്ക് ഇരട്ടി മാർക്കും റാങ്കും ലഭിച്ചുവെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ.