പൗരത്വ പട്ടികയിൽ മുസ്ലിം വിരുദ്ധതയില്ല; ഭേദഗതി ബിൽ കൊണ്ടുവരും -അമിത് ഷാ
text_fieldsന്യൂഡൽഹി: പൗരത്വ പട്ടികയിൽ മുസ്ലിം വിരുദ്ധമായി ഒന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ പട്ടിക സംബന്ധിച്ച നടപടികൾ സുപ്രീംകോടതിയുടെ നിർദേശത്തിൻെറയും ഉത്തരവിൻെറയും അടിസ്ഥാനത്തിൽ നടപ്പാക്കിയതാണ്. നിലവിലുള്ള പൗരത്വ പട്ടികയിലെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിച്ച് പഴുതുകളടച്ചുള്ള പട്ടികയാക്കി മാറ്റുമെന്നും രാജ്യത്താകമാനം ഇത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യാ ടുഡേ’ക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യങ്ങൾ പറഞ്ഞത്.
എല്ലാവരേയും ഇന്ത്യയിൽ കഴിയുന്നതിന് അനുവദിക്കാൻ സാധ്യമല്ല. കോൺഗ്രസ് ഒരിക്കലും അനധികൃത കുടിയേറ്റം തടഞ്ഞില്ല. അതിനാൽ അത്തരം ആളുകളെ തിരിച്ചറിഞ്ഞ് തിരിച്ചയക്കാൻ നിയമപരമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും പൗരത്വ ഭേദഗതി ബിൽ കൊണ്ടുവരുമെന്നും അമിത് ഷാ പറഞ്ഞു. ഏക സിവിൽ കോഡ് സംബന്ധിച്ച ചോദ്യത്തിന്, ഒരു പാട് കാര്യങ്ങൾ പരിഗണനയിലുള്ളതിനാൽ കൃത്യമായ ടൈംടേബിൾ നൽകകൻ പ്രയാസമാണെന്ന് അദ്ദേഹം ഉത്തരം നൽകി.
കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും യുവാക്കൾക്കിടയിൽ പോപ്പുലർ ഫ്രണ്ട് മൗലികവാദ പ്രവർത്തനങ്ങൾ നടത്തുന്നതായി അറിഞ്ഞു. പോപ്പുലർ ഫ്രണ്ട് മാത്രമല്ല, എത് സംഘടനയായാലും അത്തരം പ്രവർത്തനങ്ങളിൽ വ്യാപൃതരാവുന്നത് സർക്കാർ വളരെ ഗുരുതരമായ വിഷയമായാണെടുക്കുന്നതെന്നും അവരെ തടയാൻ ഭരണഘടനാപരമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.