പാർട്ടിയുമായി എനിക്ക് ഒരു പ്രശ്നവുമില്ല, ഇനിയത് സ്റ്റാമ്പ് പേപ്പറിൽ എഴുതിത്തരണോ? -പൊട്ടിത്തെറിച്ച് അജിത് പവാർ
text_fieldsമുംബൈ: പ്രസംഗിക്കാൻ അവസരം ലഭിക്കാത്തതിനെ തുടർന്ന് എൻ.സി.പി ദേശീയ കൺവൻഷനിടെ ഇറങ്ങിപ്പോയെന്ന റിപ്പോർട്ടുകൾ തള്ളി മഹാരാഷ്ട്ര മുൻ ഉപ മുഖ്യമന്ത്രിയും ശരത് പവാറിന്റെ അനന്തരവനുമായ അജിത് പവാർ. ഞായറാഴ്ച ദേശീയ കൺവൻഷൻ നടക്കുന്നതിനിടെ ശരത് പവാറിന്റെ മുന്നിൽ നിന്നാണ് അജിത് പവാർ എഴുന്നേറ്റ് പോയത്.
തനിക്കു മുമ്പേ എൻ.സി.പി നേതാവ് ജയന്ത് പാട്ടീലിന് യോഗത്തിൽ പ്രസംഗിക്കാൻ അവസരം നൽകിയതാണ് അജിത് പവാറിനെ ചൊടിപ്പിച്ചതെന്നായിരുന്നു പ്രചരിച്ച റിപ്പോർട്ട്. അതോടൊപ്പം
എൻ.സി.പിയിലെ കടുത്ത ഭിന്നതയാണെന്ന തരത്തിലും വാർത്തകൾ പരന്നു. എന്നാൽ ഇക്കാര്യങ്ങളെല്ലാം നിഷേധിച്ച് രംഗത്തു വന്നിരിക്കയാണിപ്പോൾ അജിത് പവാർ. ''എൻ.സി.പി ദേശീയ കൺവൻഷനിൽ മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് പ്രസംഗിച്ചു എന്നതിൽ എന്താണ് തെറ്റ്. അത്തരം യോഗങ്ങളിൽ പ്രസിഡന്റിന് മാത്രമേ സംസാരിക്കാറുള്ളൂ. സംസാരിക്കുന്നതിൽ നിന്ന് എന്നെ ആരും തടഞ്ഞിട്ടില്ല. ഞാൻ വാഷ്റൂമിൽ പോയതായിരുന്നു. എന്താ എനിക്ക് പോകാൻ പാടില്ലേ?''-അജിത് പവാർ ചോദിച്ചു. മാധ്യമങ്ങൾ ശരിയായ വസ്തുത റിപ്പോർട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് ഒരു തരത്തിലുള്ള അസ്വസ്ഥതയുമില്ല. ഇനിയത് സ്റ്റാമ്പ് പേപ്പറിൽ എഴുതിത്തരണോ?-എന്നും അജിത് പവാർ മാധ്യമങ്ങളോട് ചോദിച്ചു.
യോഗം ശരത്പവാർ അവസാനിപ്പിക്കുന്നതിനു തൊട്ടു മുമ്പ് അജിത് പവാർ സംസാരിക്കുമെന്ന് എൻ.സി.പി എം.പി പ്രഫുൽ പട്ടേൽ പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം സീറ്റിലുണ്ടായിരുന്നില്ല. ഇതറിഞ്ഞ ശേഷം അജിത് പവാർ വാഷ്റൂമിലേക്ക് പോയതാണെന്നും തിരിച്ചുവന്നയുടൻ പ്രവർത്തകർക്കു മുന്നിൽ സംസാരിക്കുമെന്നും പട്ടേൽ തിരുത്തി. യോഗത്തിൽ അജിത് പവാറിനായി വൻ കരഘോഷമാണുയർന്നത്.
അതിനിടെ, പ്രസംഗിക്കണമെന്ന് പറഞ്ഞ് എൻ.സി.പി എം.പി സുപ്രിയ സുലെ നിർബന്ധിക്കുന്നതും കാണാമായിരുന്നു. അജിത് പവാർ തിരിച്ചെത്തിയപ്പോഴേക്കും ശരത് പരാർ യോഗം അവസാനിപ്പിക്കാനായി പ്രസംഗം തുടങ്ങിയിരുന്നു.
ശനിയാഴ്ചയാണ് ശരത് പവാറിനെ എൻ.സി.പി പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തത്. ഐ.എൻ.സിയിൽ നിന്ന് പിളർന്ന് 1999 ൽ പി.എ. സാങ്മ, താരീഖ് അൻവർ എന്നിവരുമായി ചേർന്ന് പാർട്ടി ആരംഭിച്ചതു മുതൽ അധ്യക്ഷ സ്ഥാനത്ത് തുടരുകയാണ് പവാർ.
നിലവിൽ സുനിൽ തത്കാരെ, പ്രഫുൽ പട്ടേൽ എന്നിവരാണ് എൻ.സി.പി ജനറൽ സെക്രട്ടറിമാർ. അജിത് പവാർ മഹാരാഷ്ട്ര നിയമ സഭ പ്രതിപക്ഷ നേതാവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

