ഇന്ത്യയിൽ വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്താനാവില്ലെന്ന് എൻ.സി.പി നേതാവ് അജിത് പവാർ
text_fieldsമുംബൈ: ഇന്ത്യയിൽ വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്താനാവില്ലെന്ന് എൻ.സി.പി നേതാവ് അജിത് പവാർ. വോട്ടിങ് യന്ത്രങ്ങളിൽ പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമർശം.
തെരഞ്ഞെടുപ്പിൽ തോൽക്കുന്നവരാണ് വോട്ടിങ് യന്ത്രങ്ങളെ കുറ്റം പറയുന്നത്. അവർക്ക് ജനവിധി അംഗീകരിക്കാൻ മടിയാണെന്നും അജിത് പവാർ വിമർശിച്ചു. എനിക്ക് വോട്ടിങ് യന്ത്രങ്ങളിൽ പൂർണ വിശ്വാസമാണ്. വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമമുണ്ടെങ്കിൽ ഛത്തീസഗഢ്, പശ്ചിമബംഗാൾ, രാജസ്ഥാൻ, പഞ്ചാബ്, കേരള, തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ പ്രതിപക്ഷ പാർട്ടികൾക്ക് സർക്കാർ രൂപീകരിക്കാൻ സാധിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിരവധി പരിശോധനകൾക്ക് ശേഷമാണ് രാജ്യത്ത് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്തിയെന്ന് ആരെങ്കിലും തെളിയിച്ചാൽ രാജ്യത്ത് അത് വലിയ പ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് അത്തരത്തിൽ കൃത്രിമം നടത്താൻ ആരും മുതിരില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ തോൽക്കുന്നവർ വോട്ടിങ് യന്ത്രത്തിനെതിരെ ആരോപണം ഉന്നയിക്കുന്നു. അവർ ജനവിധി അംഗീകരിക്കാൻ മടിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ചും അജിത് പവാർ രംഗത്തെത്തിയിരുന്നു. 2014ലെ വിജയം ബി.ജെ.പിക്ക് 2019ലും ആവർത്തിക്കാനായത് പ്രധാനമന്ത്രി മോദിയുടെ മാജിക്കല്ലാതെ മറ്റെന്താണെന്ന് അദ്ദേഹം ചോദിച്ചിരുന്നു. അതേസമയം, അദാനി വിഷയത്തിൽ കോൺഗ്രസ് നിലപാടിന് വിഭിന്നമായ പ്രസ്താവനയുമായി എൻ.സി.പി നേതാവ് ശരത് പവാർ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

