ഗോവയിൽ കോൺഗ്രസ്സ് എം.എൽ.എമാർ ബി.ജെ.പിയിലേക്ക് കൂറുമാറിയതിൽ പങ്കില്ലെന്ന് ഹിമന്ത ബിശ്വ ശർമ
text_fieldsന്യൂഡൽഹി: ഗോവയിലെ കോൺഗ്രസ്സ് എം.എൽ.എമാർ ബി.ജെ.പിയിലേക്ക് കൂറുമാറിയതിൽ തനിക്ക് പങ്കില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോൺഗ്രസ്സ് തന്റെ പങ്കിനെ കുറിച്ച് നിരന്തരം ആരോപണം ഉന്നയിക്കുന്നത് എന്തുകൊണ്ടാണെന്നറിയില്ലയെന്നും രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഗോവ ഇതുവരെ സന്ദർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയിലേക്ക് കൂറുമാറാൻ തങ്ങളുടെ എം.എൽ.എമാർക്ക് 30 കോടി നൽകിയെന്ന കോൺഗ്രസ്സ് ആരോപണത്തെയും അദ്ദേഹം തള്ളി.
മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് ഉൾപ്പെടെ കോൺഗ്രസിന്റെ 11 എം.എൽ.എമാരിൽ എട്ടു പേരാണ് കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ ചേർന്നത്. ഇവർ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം വിളിച്ച് ബി.ജെ.പിയിൽ ലയിക്കാനുള്ള പ്രമേയം അംഗീകരിക്കുകയായിരുന്നു. ഇതാണ് സ്പീക്കർ അംഗീകരിച്ചത്.
കൂറുമാറിയ എം.എൽ.എമാരെ ഉൾപ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, തങ്ങൾ രാഷ്ട്രീയം ചർച്ചചെയ്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, പുതുതായി എത്തിയ എം.എൽ.എമാരെ ഉൾപ്പെടുത്തി ദിവസങ്ങൾക്കുള്ളിൽ മന്ത്രിസഭ വികസിപ്പിക്കുമെന്ന് മുതിർന്ന ബി.ജെ.പി നേതാവ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

