ചന്തയല്ല, ഇത് ഡൽഹി എയർപോർട്ട്; തിക്കിത്തിരക്കി ആയിരങ്ങൾ, കോവിഡ് ഹോട്ട്സ്പോട്ടാവുമെന്ന് ആശങ്ക
text_fieldsന്യൂഡൽഹി: ഒമിക്രോൺ വകഭേദം വ്യാപിക്കുന്നതിനിടയിലും സാമൂഹിക അകലം പാലിക്കാൻ സാധിക്കാതെ ഡൽഹി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർ. അന്താരാഷ്ട്ര ടെർമിനലിൽ നിന്ന് നിന്ന് പുറത്ത് കടക്കണമെങ്കിൽ പലപ്പോഴും എട്ട് മണിക്കൂറോളം നീളുന്ന പ്രക്രിയയാണ് പൂർത്തിയാക്കേണ്ടത്. ഇതിനിടക്ക് ആർ.ടി.പി.സി.ആർ പരിശോധനയും നടത്തണം. 3500 രൂപയാണ് പരിശോധനക്കായി ഈടാക്കുന്നത്.
ഒമിക്രോൺ ഭീതി വിതച്ചതോടെ പല രാജ്യങ്ങളിലും നിന്നും എത്തുന്ന യാത്രികർക്ക് ഇപ്പോൾ ഇന്ത്യയിലെത്തിയതിന് ശേഷം ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാണ്. പരിശോധനക്കായി ഏകദേശം രണ്ട് മണിക്കൂറാണ് കാത്തിരിക്കേണ്ടത്. സാമൂഹിക അകലം പാലിക്കാതെ ആർ.ടി.പി.സി.ആർ പരിശോധനക്കായി ആളുകൾ ഡൽഹി എയർപോർട്ടിലെ ക്യൂവിൽ നിൽക്കുന്നതിന്റെ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റാപ്പിഡ് പി.സി.ആർ ടെസ്റ്റിന് പകരം 500 രൂപ മുടക്കി സാധാരണ പരിശോധനയാണ് നടത്തുന്നതെങ്കിൽ ഫലത്തിനായുള്ള കാത്തിരിപ്പ് എട്ട് മണിക്കൂർ വരെ നീളും.
ഇതിനൊപ്പം ഇമിഗ്രേഷൻ ഡെസ്കുകളിൽ വലിയ ക്യൂവാണെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. ഇത്രയും വലിയ ആൾക്കൂട്ടത്തിൽ ഒമിക്രോണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ എങ്ങനെ പാലിക്കുമെന്ന ആശങ്കയാണ് യാത്രികർ ഉയർത്തുന്നത്. യാത്രക്കാരുടെ ബോർഡിങ് പാസിൽ ഏഴ് ദിവസം ക്വാറന്റീനിൽ ഇരിക്കണമെന്ന സീൽ പതിപ്പിക്കുന്നുണ്ടെങ്കിലും പിന്നീട് ഇതിനെക്കുറിച്ച് അന്വേഷണമൊന്നുമുണ്ടാവാറില്ലെന്ന് യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു.
അതേസമയം, കൊറോണ വൈറസിെൻറ പുതിയ വകഭേദമായ ഒമിക്രോൺ രാജ്യതലസ്ഥാനത്ത് ആദ്യമായി റിപ്പോർട്ട് ചെയ്തിരുന്നു. താൻസനിയയിൽനിന്ന് വന്ന 37 വയസ്സുള്ള ഇന്ത്യക്കാരനാണ് ഒമിക്രോൺ പോസിറ്റിവായത്. രാജസ്ഥാനിൽ ഒമ്പതും മഹാരാഷ്ട്രയിൽ ഏഴും കേസുകൾ കൂടി ഞായറാഴ്ച സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഒമിക്രോൺ വകഭേദം കണ്ടെത്തിയവരുടെ എണ്ണം 21 ആയി.
ദക്ഷിണാഫ്രിക്കൻ യാത്രാ പശ്ചാത്തലമുള്ള ഒരുകുടുംബത്തിലെ ഒമ്പതുപേർക്കാണ് രാജസ്ഥാനിലെ ജയ്പൂരിൽ രോഗം സ്ഥിരീകരിച്ചത്. നൈജീരിയയിൽനിന്ന് വന്ന മൂന്നു പേരടക്കം ഏഴു പേരാണ് മഹാരാഷ്ട്രയിലെ രോഗികൾ. ഏഴു പേരും പുണെ ജില്ലക്കാരാണ്. ചിന്ത്വാഡ പ്രദേശത്തുള്ള കുടുംബത്തെ കാണാൻ നൈജീരിയയിൽ നിന്നു വന്ന അമ്മക്കും രണ്ട് പെൺമക്കൾക്കും നാട്ടിലുണ്ടായിരുന്ന അവരുടെ സഹോദരനും അദ്ദേഹത്തിെൻറ രണ്ട് പെൺമക്കൾക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പോസിറ്റിവായ ഏഴാമത്തെയാൾ ഫിൻലൻഡിൽ നിന്ന് കഴിഞ്ഞ മാസം അവസാനം വന്നയാളാണ്.
ഡൽഹിയിലെ ലോക്നായക് ജയപ്രകാശ് നാരായൺ ഹോസ്പിറ്റലിൽ നിന്ന് ജിനോം സീക്വൻസിങ്ങിന് അയച്ച 12 കേസുകളിലൊന്നാണ് ഒമിക്രോൺ പോസിറ്റിവായത്. ഏതാനും ദിവസമായി ചികിത്സയിൽ കഴിയുന്ന രോഗിക്ക് നേരിയ ലക്ഷണങ്ങൾ ഉണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അന്താരാഷ്ട്ര വിമാനങ്ങളിൽ ഡൽഹിയിൽ ഇറങ്ങുന്നവരിൽ കോവിഡ് പോസിറ്റിവായവരെ മാറ്റി പാർപ്പിക്കാൻ എൽ.എൻ.ജെ.പി ആശുപത്രിയിൽ പ്രത്യേക വാർഡ് തുറന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.