വലിയ പ്രശ്നമല്ല! നീറ്റ് റദ്ദാക്കിയതിൽ പ്രതികരണവുമായി രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ
text_fieldsന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷ റദ്ദാക്കിയതിനെ നിസ്സാരവത്ക്കരിച്ച് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ. പരീക്ഷ റദ്ദാക്കിയത് വലിയ പ്രശ്നമല്ലെന്നും തെറ്റ് കണ്ടെത്തിയാൽ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. 'അന്വേഷണ ഏജൻസികൾ ക്രമക്കേടുകൾ കണ്ടെത്തിയിരിക്കണം, അതിനാൽ അത് റദ്ദാക്കുന്നത് വലിയ പ്രശ്നമല്ല. എവിടെയെങ്കിലും എന്തെങ്കിലും തെറ്റ് കണ്ടെത്തിയാൽ, അത് തിരുത്താൻ സർക്കാർ പ്രവർത്തിക്കും...' ദിലാവർ മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്തുടനീളമുള്ള വിദ്യാർഥികൾ വർഷങ്ങളുടെ തയ്യാറെടുപ്പ് അർഥശൂന്യമാക്കിയതിൽ ശക്തമായ ആശങ്ക നിലനിൽക്കെയാണ് മന്ത്രിയുടെ നിരുത്തരവാദ പ്രതികരണം. പരീക്ഷയുടെ 180 ചോദ്യങ്ങളിൽ 135 എണ്ണം ചോർന്നതായി കണ്ടെത്തിയിരുന്നു.
രാജസ്ഥാൻ മന്ത്രി കിരോഡി ലാൽ മീണയും സർക്കാർ നടപടിയെ ന്യായീകരിച്ചു. "സർക്കാരിന്റെ കാര്യക്ഷമത നോക്കൂ, പരീക്ഷാ പേപ്പർ ചോർന്നുവെന്നറിഞ്ഞപ്പോൾ, ഉടൻ പരീക്ഷ റദ്ദാക്കുകയും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആർക്കും, അത് കേരളത്തിൽ നിന്നായാലും സിക്കാറിൽ നിന്നായാലും, ഇനി നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല." അദ്ദേഹം പറഞ്ഞു.
നീറ്റിന്റെ 180 ചോദ്യങ്ങളിൽ 135 എണ്ണം അടങ്ങിയ ഒരു കൈയെഴുത്ത് 'ഊഹ പേപ്പർ' പരീക്ഷക്ക് നാല് ദിവസം മുമ്പ് പുറത്തുവന്നിരുന്നുവെന്നാണ് ആരോപണം. നാസിക്, ഹരിയാന, രാജസ്ഥാൻ, കേരളം എന്നി സംസ്ഥാനങ്ങളിൽ ഇത് പ്രചരിച്ചതായും റിപ്പോർട്ട് ഉണ്ട്.സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ ഇതുവരെ 15 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ദേശീയതലത്തിലെ ഏറ്റവും പ്രധാന പ്രവേശനപ്പരീക്ഷകളിലൊന്നായ നീറ്റ് റദ്ദാക്കുന്നത് 20 ലക്ഷത്തിലധികം വിദ്യാർഥികളെ പലതരത്തിൽ ബാധിക്കും. പരീക്ഷ റദ്ദാക്കി വീണ്ടും നടത്തേണ്ടിവരുന്നത് മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളുടെ അക്കാദമിക് കലണ്ടറിനെയും ബാധിക്കും. ഫലപ്രഖ്യാപനം, കൗൺസലിങ്, പ്രവേശനം, ക്ലാസ് ആരംഭം എന്നിവയെല്ലാം വൈകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

