പരിഭ്രാന്തിവേണ്ട; രാജ്യത്ത് ഇന്ധനക്ഷാമമില്ലെന്ന് എണ്ണക്കമ്പനികൾ
text_fieldsന്യൂഡൽഹി: രാജ്യത്ത് ഇന്ധനക്ഷാമമുണ്ടെന്ന ആശങ്കകൾ പടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ എവിടെയും പെട്രോളിനോ ഡീസലിനോ ഒരു ക്ഷാമവുമില്ലെന്ന് പൊതുമേഖലാ എണ്ണക്കമ്പനികളും സർക്കാരും വ്യക്തമാക്കി. ഇന്ധനക്ഷാമമുണ്ടാകുമെന്ന വ്യാജ മുന്നറിയിപ്പുകളെ തുടർന്ന് രണ്ടുദിവസങ്ങളിലായി നിരവധി നഗരങ്ങളിലെ പെട്രോൾ പമ്പുകളിൽ നീണ്ട നിര രൂപപ്പെട്ടിരുന്നു. ഇന്ധനക്ഷാമമുണ്ടെന്ന റിപ്പോർട്ടുകൾ പൂർണമായും അടിസ്ഥാന രഹിതമാണെന്ന് പൊതുമേഖലാ എണ്ണകമ്പനിയായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ) അറിയിച്ചു. വിതരണശൃംഖല പൂർണമായും പ്രവർത്തനക്ഷമമാണെന്നും രാജ്യത്തുടനീളമുള്ള ആവശ്യം നിറവേറ്റാൻ പാകത്തിന് ഇന്ധനശേഖരമുണ്ടെന്നും അവർ വ്യക്തമാക്കി.
പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന ആഗോള ഊർജ വിപണികൾ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ പ്രതികരണം. രാജ്യത്ത് അസംസ്കൃത എണ്ണയുടെയും പെട്രോൾ, ഡീസൽ, വിമാന ഇന്ധനം തുടങ്ങിയവയുടെ കരുതൽ ശേഖരം നിലനിർത്തുന്നുണ്ട്. വിതരണ ശൃംഖലകൾ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും തടസ്സങ്ങളില്ലാതെ ലഭ്യത ഉറപ്പാക്കുന്നുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ ആവശ്യം നിറവേറ്റാനുള്ള ഇന്ധനശേഖരമുണ്ടെന്നും അനാവശ്യമായ വാങ്ങലുകൾ ഒഴിവാക്കണമെന്നും അഭ്യർഥിച്ച് ഇന്ത്യൻ ഓയിൽ കോർപറേഷനും രംഗത്തെത്തി. ‘നിങ്ങളുടെ ദൈനംദിന യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രാജ്യത്തുടനീളമുള്ള ഇന്ത്യൻ ഓയിൽ കേന്ദ്രങ്ങളിൽ ഇന്ധനം ലഭ്യമാണ്. നിലവിലെ ആവശ്യം നിറവേറ്റുന്നതിനായി ഞങ്ങൾ പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു. അതിനാൽ നിങ്ങൾക്ക് പതിവുപോലെ യാത്രകൾ തുടരാം. ഈ വിവരം എല്ലാവരും അറിയണമെന്നും പരിഭ്രാന്തിയോടെ വാങ്ങലുകൾ ഒഴിവാക്കാനും അഭ്യർഥിക്കുന്നു.’ -ഇന്ത്യൻ ഓയിൽ കോർപേറേഷൻ ലിമിറ്റഡ് അറിയിച്ചു.
ഇന്ധനക്ഷാമമുണ്ടാകുമെന്ന വ്യാജവാർത്തകൾ പടർന്നതിനെ തുടർന്ന് അഹമ്മദാബാദ്, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെ പെട്രോൾ പമ്പുകളിൽ നീണ്ട നിര പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ധനം നിറക്കുന്നതിനായി ആളുകൾ കൂട്ടത്തോടെ എത്തിയതോടെ അഹമ്മദാബാദ്, രാജ്കോട്ട്, സൂറത്ത് തുടങ്ങി ഗുജറാത്തിലെ ചില ഔട്ട്ലെറ്റുകൾ ഇന്ധന വിതരണം നിർത്തിവെച്ചിരുന്നു. ഇത് വിതരണ തടസ്സങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ കൂടുതൽ ശക്തമാക്കുകയും ചെയ്തിരുന്നു.
പശ്ചിമേഷ്യയിൽ, പ്രത്യേകിച്ച് അമേരിക്ക, ഇസ്രായേൽ, ഇറാൻ എന്നിവ ഉൾപ്പെടുന്ന സംഘർഷങ്ങൾ വർദ്ധിക്കുന്നതാണ് ആശങ്കകൾക്ക് കാരണം. ആഗോളതലത്തിൽ നിർണായകമായ എണ്ണ ഗതാഗത പാതയായ ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള തടസ്സങ്ങൾ അനിശ്ചിതത്വത്തിന് ആക്കം കൂട്ടിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, ഇന്ത്യയിലെ ആഭ്യന്തര വിതരണത്തെ ഇത് ബാധിച്ചിട്ടില്ല. പരിഭ്രാന്തിയോടെ സാധനങ്ങൾ വാങ്ങുന്നത് പ്രാദേശിക വിതരണ ശൃംഖലകളെ ബുദ്ധിമുട്ടിലാക്കുകയും കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയും ചെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

