‘വായ്പയെടുത്ത് കന്നുകാലികളെ വളർത്തി, നിയമനടപടി ഭയന്ന് ആരും വാങ്ങുന്നില്ല’; ബംഗാളിൽ കന്നുകാലി കശാപ്പ് നിയമം കർശനമാക്കിയതിനെതിരെ ഹിന്ദു വ്യാപാരികൾ
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ കശാപ്പ് നിയന്ത്രണ നിയമങ്ങൾ കർശനമാക്കിയ നടപടിയിൽ പുലിവാൽ പിടിച്ച് ബി.ജെ.പി സർക്കാർ. നിയമങ്ങൾ കർശനമാക്കിയതോടെ നിരവധി ഹിന്ദു വ്യാപാരികൾതന്നെ സുവേന്ദു അധികാരി സർക്കാറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. പൊലീസിന്റെ കർശന നടപടികളും പരിശോധനകളും ഭയന്ന് ഇപ്പോൾ വാങ്ങലുകാർ ആരും തന്നെ വിപണിയിലേക്ക് എത്തുന്നില്ലെന്നാണ് ഇവരുടെ പരാതി. മുസ് ലിം യുവാക്കൾ ഹിന്ദു കന്നുകാലി വ്യാപാരികളുമായി കച്ചവടത്തിന് വിസമ്മതിക്കുന്നതും പശുക്കളെ തിരികെ കൊണ്ടുപോകാൻ പറയുന്നതുമായ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഈദ് വിൽപ്പനയ്ക്കായി വലിയ തുക കടമെടുത്താണ് തങ്ങൾ കന്നുകാലികളെ വാങ്ങി വളർത്തിയതെന്ന് വിവിധ സമുദായങ്ങളിൽപ്പെട്ട വ്യാപാരികൾ പറയുന്നു. തുടർന്ന് നിയമനടപടികൾ ഭയന്ന് ആരും വാങ്ങാൻ കൂട്ടാക്കത്തിന് ബി.ജെ.പി സർക്കാർ തന്നെയാണെന്ന് കാരണക്കാരെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി.
"നിങ്ങൾ എന്തിനാണ് നിങ്ങളുടെ അമ്മയെ വിൽക്കാൻ ശ്രമിക്കുന്നത്? തിരികെ വീട്ടിലെത്തിച്ച് സംരക്ഷിക്കൂ. പശുക്കളെ വിറ്റ് നിങ്ങൾക്ക് പണം സമ്പാദിക്കാം, പക്ഷേ (നിയമം ലംഘിച്ചാൽ) ഞങ്ങളാണ് ഇവിടെ ജയിലിലാകുന്നത്," എന്നാണ് പ്രചരിക്കുന്ന ഒരു വിഡിയോയിൽ യുവാക്കൾ വ്യാപാരികളോട് പറയുന്നത്.
മറ്റൊരു വിഡിയോയിൽ, പശുക്കളെ ട്രക്കുകളിൽ കെട്ടിയിട്ട് മനുഷ്യത്വരഹിതമായി കടത്തുന്നതിനെ ചോദ്യം ചെയ്യുന്ന യുവാക്കൾ, "നിങ്ങൾ എന്തിനാണ് നിങ്ങളുടെ അമ്മയെ ഇത്തരത്തിൽ കൊണ്ടുപോകുന്നത്, പകരം ബഹുമാനത്തോടെ നടത്തിക്കൂ" എന്ന് ഡ്രൈവറോട് ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം.
ബംഗാളിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള ആദ്യ നടപടികളിലൊന്നായിരുന്നു 1950ലെ സംസ്ഥാന മൃഗ കശാപ്പ് നിയന്ത്രണ നിയമം കർശനമായി നടപ്പാക്കുമെന്ന പ്രഖ്യാപനം. 14 വയസ് തികഞ്ഞ മൃഗങ്ങളെ മാത്രമേ നിയമപരമായി കശാപ്പ് ചെയ്യാൻ അനുവദിക്കൂവെന്നും മൃഗത്തിന് മുനിസിപ്പാലിറ്റിയുടെയോ പഞ്ചായത്ത് സമിതിയുടെയോ തലവനും സർക്കാർ വെറ്ററിനറി സർജനും സംയുക്തമായി നൽകുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നുമുള്ള നിയമങ്ങളാണ് ബി.ജെ.പി സർക്കാർ പുറപ്പെടുവിച്ചിരുന്നത്.
നിയന്ത്രണങ്ങൾ കർശനമായതോടെ കന്നുകാലി ചന്തകളിൽ കച്ചവടം പൂർണമായും നിലച്ച അവസ്ഥയിലാണ്. ഒരു വരുമാനവുമില്ലാതെ, കന്നുകാലികളുമായി ചന്തകളിൽനിന്ന് മടങ്ങുന്ന ഹിന്ദു കന്നുകാലി വളർത്തുകാരുടെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. പശു സംരക്ഷണത്തിന്റെ പേരിൽ കൊണ്ടുവന്ന നിയമം ഒടുവിൽ തങ്ങളുടെ തന്നെ ഉപജീവനമാർഗം തകർത്തിരിക്കുകയാണെന്നാണ് വ്യാപാരികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

