ലഖ്നോ: സ്െപഷൽ മാരേജ് നിയമപ്രകാരം വിവാഹിതരാവുന്നവർ 30 ദിവസം മുമ്പ് വിവാഹം പരസ്യപ്പെടുത്തണമെന്ന് നിർബന്ധമില്ലെന്ന് അലഹബാദ് ഹൈകോടതി. ഇക്കാര്യം ദമ്പതികൾക്ക് തീരുമാനിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇതര മതത്തിലെ യുവാവുമായുള്ള വിവാഹം തടയുന്നതിനുവേണ്ടി പെൺകുട്ടിയെ രക്ഷിതാക്കൾ തടവിൽ പാർപ്പിച്ചതിനെതിരെ നൽകിയ ഹേബിയസ് കോർപസ് ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. വിവാഹം പരസ്യപ്പെടുത്തി 30 ദിവസം കാത്തുനിൽക്കണമെന്ന വ്യവസ്ഥ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും സ്വാതന്ത്ര്യത്തിലുള്ള ഇടപെടലാണെന്നും ദമ്പതികൾ കോടതിയിൽ ബോധിപ്പിച്ചു. ഈ വാദം കോടതി അംഗീകരിച്ചു.
വിവാഹം പരസ്യപ്പെടുത്തൽ നിർബന്ധമാക്കുന്നത് മൗലികാവകാശങ്ങളിലുള്ള കൈയേറ്റമാണെന്ന് ജസ്റ്റിസ് വിവേക് ചൗധരി നിരീക്ഷിച്ചു. തങ്ങളുടെ വിവാഹം പരസ്യപ്പെടുത്തണമോയെന്ന് ദമ്പതികൾക്ക് തീരുമാനിക്കാം. പരസ്യപ്പെടുത്തണമെന്നുണ്ടെങ്കിൽ അക്കാര്യം വിവാഹം രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗസ്ഥനോട് രേഖാമൂലം ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കി.