Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ലോക്ഡൗൺ ജയിൽ...

‘ലോക്ഡൗൺ ജയിൽ ജീവിതമേയല്ല’; തീവ്രവാദിയായി മുദ്രകുത്തപ്പെട്ട് 14 വർഷം ദുരിതം തിന്ന ആമിറിന് പറയാനുള്ളത്

text_fields
bookmark_border
Mohammad-Aamir-Khan
cancel

ന്യൂഡൽഹി: കോവിഡ് മഹമാരിയുടെ സാഹചര്യത്തിൽ ഒരു മാസം കടന്ന് മുന്നോട്ട് പോകുന്ന ലോക്ഡൗൺ ജയിൽ ജീവിതം പോലെ ഭീകരമാണെന്ന് തോന്നുന്നുണ്ടോ...? അങ്ങനെ ചിന്തിച്ചവരും തമാശക്കെങ്കിലും പറഞ്ഞുപോയവരും നമ്മളിലുണ്ടാവും. എന്നാൽ വീട്ടിൽ ലോക്ഡൗണിൽ കഴിയുന്നവരോട് മുഹമ്മദ് ആമിർ ഖാന് ചിലത് പറയാനുണ്ട്.  

ഭീകരവാദിയും പാക് ഏജൻറുമായി മുദ്രകുത്തപ്പെട്ട് 14 വർഷത്തോളം ജയിലിലില്‍ കിടക്കേണ്ടി വന്ന മുഹമ്മദ് ആമിര്‍ ഖാൻ തെൻറ ലോക്ഡൗൺ അനുഭവം വിവരിക്കുേമ്പാൾ പറയുന്നത് ജയിൽ ജീവിതം ഒരിക്കലും ലോക്ഡൗൺ പോലെയല്ല എന്നാണ്. രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നടന്ന ബോംബ് സ്ഫോടന കേസുകളിൽ പ്രതിചേർക്കപ്പെട്ട് തീഹാര്‍, ദസന, റോട്ടക് ജയിലുകളിലായി പതിനാല് വര്‍ഷം ദുരിതം തിന്ന് ജീവിക്കേണ്ടി വന്ന ആമിർ ‘ഫ്രെയ്മ്ഡ് ആസ് എ ടെററിസ്റ്റ്’ എന്ന പുസ്തകവും രചിച്ചിരുന്നു.

‘കഴിഞ്ഞ 40 ദിവസങ്ങളായി രണ്ട് റൂമുകൾ മാത്രമുള്ള എെൻറ വീട്ടിൽ അടച്ചു പൂട്ടിയിരിക്കുകയാണ്. എന്നും ജനലരികിൽ നിന്നുകൊണ്ട് ഞാൻ സൂര്യ പ്രകാശത്തെയും ഡൽഹിയിൽ വല്ലപ്പോഴും ദൃശ്യമാകുന്ന നീലാകാശത്തെയും നോക്കി പുഞ്ചിരിക്കും. കോവിഡ് മഹാമാരിയെ തുടർന്നുള്ള ഇൗ അടച്ചുപൂട്ടലിെൻറ നിശബ്ദതയും ഏകാന്തതയും ലോകത്തെ മറ്റെല്ലാവരെയും പോലെ എനിക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എന്നാൽ, എനിക്ക് ഇതെല്ലാം ആദ്യമായിട്ടുള്ള അനുഭവമേയല്ല.

മുമ്പും ഞാൻ ജീവിതത്തെ ഇതുപോലെ പുറത്തേക്ക് നോക്കി കണ്ടെത്താൻ ശ്രമിച്ചിട്ടുണ്ട്. ആ നോട്ടം ജാലകവാതിലിലൂടെ ആയിരുന്നില്ല.. മറിച്ച്, തിഹാർ ജയിലിലെ ഏകാന്ത തടവിൽ കഴിയവേ അഴികൾക്കുള്ളിലൂടെയായിരുന്നു ഞാൻ ആകാംക്ഷയോടെ പുറത്തേക്ക് നോക്കിനിന്നിരുന്നത്. കഴിഞ്ഞ ഒന്നരമാസം എനിക്ക് 14 വർഷത്തോളം മൂന്ന് ജയിലുകളിലായി ഞാൻ പൂർത്തിയാക്കിയ തടവ് ജീവിതത്തിെൻറ ‘റീപ്ലേ’യായിരുന്നു. 

ലോക്ഡൗൻ പ്രഖ്യാപിച്ചതിന് പിന്നാലെ പലയാളുകളും പരാതികളുമായി എത്തിയത് കണ്ടു. അവർ ലോക്ഡൗണിനെ ജയിൽ ജീവിതവുമായാണ് താരതമ്യം ചെയ്യുന്നത്. എന്നാണ് ഞങ്ങൾ സ്വതന്ത്രരാവുക? എപ്പോഴാണ് കുടുംബങ്ങളെയും സുഹൃത്തുക്കളെയും നേരിൽ കാണാൻ സാധിക്കുക? വീട്ടിൽ നാല് ചുവരുകൾക്കിടയിൽ ശ്വാസം മുട്ടുന്നു... തുടങ്ങിയ സന്ദേഹങ്ങളാണ് അവർ എന്നോട് പങ്കുവെക്കുന്നത്. എന്നാൽ, തടവ് എന്ന പ്രയോഗത്തെ ഇതുമായി ചേർത്തുപറയാൻ എനിക്ക് സാധിക്കില്ല.

രാജ്യത്തെ മൂന്ന് ജയിലുകളിലായായിരുന്നു എെൻറ 14 വർഷത്തെ ജീവിതം. ഡൽഹിയിലെ തിഹാർ സെൻട്രൽ ജയിൽ, ഗാസിയാബാദിലെ ദസന ജില്ലാ ജയിൽ, റോട്ടക് ജില്ലാ ജയിൽ എന്നിവിടങ്ങളിലായി 1998 മുതൽ 2012 വരെ. 19ാം വയസിൽ നിയമ വിരുദ്ധമായി എന്നെ തടവിലാക്കി. ഭീകരാവാദിയെന്നാരോപിച്ചായിരുന്നു ശിക്ഷ. ജയിലിൽ പിന്തുടർന്ന രീതികൾ പോലെ തന്നെ ഞാൻ ഇപ്പോഴും ഹസ്തദാനം നൽകലും ആശ്ലേഷിക്കലും എല്ലാം ഒഴിവാക്കുകയാണ്. ജയിൽ നിയമങ്ങൾ പിന്തുടരുന്നതല്ല. മറിച്ച്, വൈറസ് പടരുന്നത് ഇല്ലാതാക്കാനാണ്. 

ലോക്ഡൗൺ സമയത്ത് അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തുപോകാൻ അനുവാദം നൽകുന്നത് പരോൾ അനുവദിക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. എല്ലാ തടവുകാർക്കും അത് ലഭ്യമല്ലെങ്കിൽ കൂടി. മുറിക്കാതെ അലേങ്കാലമായി ഇരിക്കുന്ന മുടിയും താടിയുമൊക്കെ എെൻറ ജയിൽ ജീവിതത്തിെൻറ ഒാർമകളിലേക്കാണ് തിരികെ കൊണ്ടുപോകുന്നത്. ലോക്ഡൗണിനെ തടവ് ജീവിതവുമായി താരതമ്യം ചെയ്യുന്നവരോട്... ഇത് ഒരിക്കലും ഒരു തടവല്ല.. മനുഷ്യാത്മാവിനെ തടവ് ജിവിതം കൊല്ലുന്നത് പോലെ മറ്റൊന്നും കൊല്ലുന്നില്ല....

വീട്ടിൽ അടച്ചുപൂട്ടിയിരിക്കുന്ന നാം കുടുംബത്തോടൊപ്പം സുഖവും ദുഃഖവും പങ്കുവെച്ചാണ് മുന്നോട്ടുപോകുന്നത്. ജയിൽ ഒരിക്കലും നിങ്ങൾക്ക് കുടുംബമെന്ന ആഡംബരം അനുവദിക്കില്ല. ആഴ്ച്ചയിൽ ഒന്നോ രണ്ടോ തവണയാണ് നിങ്ങളെ കുടുംബാംഗങ്ങളെ കാണാൻ അനുവദിക്കുക. അതും ഒരു സ്വകാര്യതയും ഇല്ലാതെ 100 കണക്കിന് സഹതടവുകാരുടേയും പൊലീസുകാരുടെയും ബഹളമയത്തിന് നടുവിലൂടെ. നിങ്ങളും കുടുംബവും തമ്മിൽ ഒരു മീറ്ററകലത്തിൽ. സ്വന്തം രക്തത്തെ ഒന്നടുത്ത് കാണാൻ കഴിയാതെ, അവരെ തൊടാനും കെട്ടിപ്പിടിക്കാനും മടുക്കുവോളം കരയാനും കഴിയാതെ... സ്നേഹിക്കുന്നവരുടെ സാന്ത്വനമേകുന്ന സ്പർശനം പോലും നിഷേധിച്ച് 14 വർഷം..

ഇപ്പോൾ നമുക്ക് ജനൽ തുറക്കാനുള്ള ആഡംബരമുണ്ട്... അതിലൂടെ നീലാകാശവും നക്ഷത്രങ്ങളും കാണാം. ജയിലിൽ ഞാൻ 14 വർഷത്തോളം നക്ഷത്രങ്ങളെ കണ്ടിേട്ടയില്ല... (ഇതിനെയെല്ലാം ഞാൻ ആഡംബരം എന്ന് വിശേഷിപ്പിക്കുന്നതിന് കാരണം, നമ്മുടെ പൗരൻമാരിൽ, വീടില്ലാത്തവരും കുടിയേറ്റ തൊഴിലാളികളുമുണ്ട്. അവരിൽ പലർക്കും ഒരു ദിവസം രണ്ട് നേരത്തെ ഭക്ഷണം പോലും ലഭിക്കാത്ത സാഹചര്യം നിലനിൽക്കുന്നുണ്ട്.)

ഇൻർനെറ്റ് എന്ന ആഡംബരവും ഇപ്പോൾ നിങ്ങളുടെ വിരൽത്തുമ്പിലുണ്ട്. അതുപയോഗിച്ച് സുഹൃത്തുക്കളുമായി സല്ലപിക്കാം. ലോകവിവരങ്ങൾ അറിയാം. ജയിലിൽ നിങ്ങൾക്ക് പുറംലോകവുമായി ഒരു ബന്ധവുമില്ല. അവിടെ കൂട്ടിനുള്ളത് നിരന്തരമായ നിരാശ മാത്രമാണ്. കോടതിയിലേക്ക് പോകുന്നതിനും പഴയ ജീവിതത്തിലേക്ക് എത്തുന്നതിനുമുള്ള കാത്തിരിപ്പാണ് അവിടെ നമ്മെ മുന്നോട്ട് നയിക്കുക.

മനുഷ്യത്വ രഹിതമായ ഏകാന്ത തടവ് ഇപ്പോഴും നമ്മുടെ ജയിൽ സിസ്റ്റത്തിെൻറ ഭാഗമാണ്. ഏകാന്ത തടവിൽ ഒരു മനുഷ്യെൻറ അടിസ്ഥാന അവകാശമായ സഹജീവികളുമായുള്ള സമ്പർക്കം പോലും നിഷേധിക്കും. 8x6 അടി മാത്രം വലിപ്പമുള്ള തടവറയിൽ മറ്റ് തടവുകാരുമായി ഒരുപാട് അകലെയായിരിക്കും ഏകാന്ത തടവുകാരുടെ ജീവിതം. അവരുമായി സമ്പർക്കം പുലർത്താൻ യാതൊരു അവകാശവും അവിടെ ലഭിക്കില്ല. ദിവസം രണ്ട് മണിക്കൂർ മാത്രമാണ് പുറത്തുപോകാൻ സാധിക്കുക. ഭക്ഷണവും ഉറക്കവും കുളിയും മറ്റ് പ്രാഥമിക കർമ്മങ്ങളുമെല്ലാം ആ ഇടുങ്ങിയ മുറിയിൽ. ഏകാന്ത തടവ് നിങ്ങളെ ആരോഗ്യ പ്രശ്നങ്ങളിലേക്കും ഉത്കണ്ഠ, വിഷാദ രോഗം, ആത്മഹത്യാ പ്രവണത  തുടങ്ങിയ അവസ്ഥകളിലേക്കും നയിച്ചില്ലെങ്കിൽ അത് അദ്ഭുതമാണ്. 

ഇൗ ലോക്ഡൗൺ ഒരിക്കലും ഒരു ജയിൽ ജീവതമല്ല. നമ്മൾ ഇപ്പോഴുള്ളത് ജയിലിലുമല്ല. കോവിഡ് പോലുള്ള മഹാ രോഗത്തിെൻറ വ്യാപനം തടയാൻ സാമൂഹിക അകലം പാലിക്കലും വീട്ടിലിരിക്കലും പോലുള്ള മാനദണ്ഡങ്ങൾ അനുസരിക്കാൻ നിങ്ങളോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തിരിക്കുന്നത്. 

െഎസൊലേഷെൻറ ബുദ്ധിമുട്ടുകൾ നമുക്കെല്ലാം മനസിലായ സ്ഥിതിക്ക് നമ്മുടെ ജയിൽ സംവിധാനങ്ങൾ കൂടുതൽ മാനുഷികമാക്കാൻ ഇനി പരിശ്രമിക്കണം. നടക്കാനും നീങ്ങാനും കുറഞ്ഞ ഇടംമാത്രമെന്ന് പരിതപിക്കുേമ്പാൾ നമുക്ക് ഏകാന്ത തടവിൽ കഴിയുന്നവരുടെ അവസ്ഥ കൂടി ഒാർക്കാൻ സാധിക്കണം. ഇന്ത്യയിലെ ജയിൽ രീതികളും പ്രവർത്തനങ്ങളും ഇപ്പോഴും കൊളോണിയൽ രീതിയിലാണ് മുന്നോട്ട് പോകുന്നത്. മനുഷ്യെൻറ പുനരധിവാസത്തിന് അവിടെ യാതൊരു മാർഗവുമില്ല. ഇൗ രീതി മാറ്റിപ്പണിയേണ്ടത് അനിവാര്യമാണ്. ഒരിക്കലും അത് നീട്ടിവെക്കാൻ പാടില്ല. ഇൗ ലോക്ഡൗൺ നമ്മെ അത് പഠിപ്പിക്കും എന്ന് കരുതുന്നു.

‘ദി പ്രിൻറ്’ എന്ന ന്യൂസ് പോർട്ടലിൽ പ്രസിദ്ധീകരിച്ചത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tihar jaillockdownlock downMohammad Aamir Khan
News Summary - No, lockdown isnt like a prison. I was in Tihar, Dasna and Rohtak Jails for 14 years-india news
Next Story