പുതുതായി ലോക്ഡൗണില്ല; വിവാഹ ചടങ്ങുകളിൽ 50 പേർക്ക് മാത്രം അനുമതിയെന്നും ഡൽഹി സർക്കാർ
text_fieldsന്യൂഡൽഹി: ഡൽഹിയിൽ പുതുതായി ലോക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജയ്ൻ. കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ ലോക്ഡൗൺ നടപ്പിലാക്കിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
''ഡൽഹിയിൽ പുതുതായി ലോക്ഡൗൺ ഏർപ്പെടുത്തില്ല. ലോക്ഡൗണിൻെറ ആവശ്യമില്ല.'' -അദ്ദേഹം പറഞ്ഞു.
ലോക്ഡൗൺ ഏർപ്പെടുത്തില്ലെങ്കിലും കോവിഡ് വ്യാപനം തടയുന്നതിനായി പ്രാദേശികമായ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
വിവാഹ ചടങ്ങുകളിൽ പരമാവധി 200 പേർക്ക് പങ്കെടുക്കാനുള്ള അനുമതി ഡൽഹി സർക്കാർ പിൻവലിച്ചു. നിലവിൽ പരമാവധി 50 പേർക്ക് മാത്രം പങ്കെടുക്കാനാണ് അനുമതിയുള്ളത്. നേരത്തേ കോവിഡ് കുറഞ്ഞ സാഹചര്യത്തിൽ 200 പേർക്ക് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കുന്നതിനും 50 പേർക്ക് മാത്രം അനുമതിയെന്ന പഴയ നില പുനസ്ഥാപിക്കുന്നതിനുമുള്ള അപേക്ഷ സർക്കാർ ലഫ്റ്റ്നൻറ് ഗവർണർക്ക് അയച്ചിരുന്നു. നിർദേശം ഗവർണർ അംഗീകരിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഓൺലൈൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ലോക്ഡൗൺ സംബന്ധിച്ച് സത്യേന്ദർ ജയ്നിൻെറ അഭിപ്രായം തന്നെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആവർത്തിച്ചു.
''ലോക്ഡൗൺ ഏർപ്പെടുത്താനുള്ള ഉദ്ദേശമൊന്നും ഡൽഹി സർക്കാറിനില്ല. കോവിഡിനെതിരായ പോരാട്ടത്തിൽ ലോക്ഡൗൺ ഒരു പരിഹാര മാർഗമല്ലെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. മികച്ച ആശുപത്രി പരിപാലനവും മികച്ച ആരോഗ്യ സംവിധാനവുമാണ് പരിഹാരം. ഡൽഹി സർക്കാർ ആരോഗ്യ സംവിധാനത്തെ മികച്ച നിലയിൽ പരിപാലിക്കുന്നുണ്ട്. അത് ഭാവിയിലും തുടരും.'' -അദ്ദേഹം പറഞ്ഞു.
കടകൾ തുറന്നു പ്രവർത്തിക്കുമെന്നും എന്നാൽ ആവശ്യം വന്നാൽ ചില മാർക്കറ്റുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.