റിപബ്ലിക് ദിന പരിപാടിയിൽ വിദേശ രാഷ്ട്രത്തലവൻ പങ്കെടുക്കില്ല
text_fieldsന്യൂഡൽഹി: ജനുവരി 26ന് നടക്കുന്ന റിപബ്ലിക് ദിനാഘോഷത്തിന് മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ മുഖ്യാതിഥിയായി വിദേശ രാഷ്ട്രത്തലവൻ ഉണ്ടാകില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. കോവിഡ് മഹാമാരിയാണ് ഇതിന് കാരണമെന്ന് മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ വെർച്വൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
റിപബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയാകാൻ യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസണെ ഇന്ത്യ ക്ഷണിച്ചിരുന്നു. അേദ്ദഹം ക്ഷണം സ്വീകരിച്ചതായി ഡിസംബറിൽ ഇന്ത്യ സന്ദർശിച്ച യു.കെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, രാജ്യത്ത് ജനിതകമാറ്റം വന്ന വൈറസിന്‍റെ വ്യാപനത്തെ തുടർന്ന് ബോറിസ് ജോൺസൻ ജനുവരി 5ന് ഇന്ത്യയിലേക്കുള്ള യാത്ര റദ്ദാക്കുകയായിരുന്നു. കോവിഡ് പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ താൻ യു.കെയിൽ തുടരേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ സന്ദർശിക്കാൻ കഴിയാത്തതിലുള്ള ഖേദം അദ്ദേഹം പ്രധാനമന്ത്രി മോദിയെ അറിയിച്ചു.
അതേസമയം, കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടരുന്ന കർഷകർ റിപബ്ലിക് ദിനത്തിൽ തലസ്ഥാനത്ത് ട്രാക്ടർ റാലിയടക്കമുള്ള സമരപരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് റിപബ്ലിക് ദിനാഘോഷത്തിന്‍റെ പൊലിമ കുറക്കുമെന്നും പരിപാടികൾക്ക് എന്തെങ്കിലും തടസ്സം നേരിട്ടാൽ ലോകത്തിന് മുന്നിൽ തെറ്റായ സന്ദേശം നൽകുമെന്നും കേന്ദ്ര കൃഷി സഹ മന്ത്രി കൈലാഷ് ചൗധരി പറഞ്ഞു. ട്രാക്ടർ റാലി പിൻവലിക്കണമെന്നും അദ്ദേഹം കർഷകസംഘടനകളോട് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.