ആംബുലൻസില്ല, രോഗിയായ മകനെ സ്ട്രെച്ചറിൽ കിടത്തി മാതാപിതാക്കൾ നടന്നത് ഒരു കിലോമീറ്റർ
text_fieldsഇൻഡോർ:രാജ്യത്തെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായി വാഴ്ത്തപ്പെടുന്ന മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നും സർക്കാർ ആരോഗ്യസംവിധാനങ്ങളുടെ മുഖം വെളിപ്പെടുത്തുന്ന വാർത്ത പുറത്ത്. ജീവനക്കാരുടെ അഭാവവും ആംബുലൻസ് സൗകര്യമില്ലായ്മയും കാരണം നട്ടെല്ലിന് ഗുരുതരമായ രോഗം ബാധിച്ച 12 വയസ്സുകാരനായ മകനെയും കൊണ്ട് മാതാപിതാക്കൾക്ക് കത്തുന്ന വെയിലിൽ ഒരു കിലോമീറ്ററോളം സ്ട്രെച്ചർ തള്ളി നടക്കേണ്ടി വന്നു.
ഇൻഡോറിലെ എം.വൈ ആശുപത്രിയിൽ നിന്നും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കുള്ള വഴിയിലാണ് കുടുംബത്തിന് ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ 15 ദിവസമായി എം.വൈ ആശുപത്രിയിലെ ചെസ്റ്റ് വാർഡിൽ ചികിത്സയിലായിരുന്ന ആദർശ് എന്ന കുട്ടിയെ ചികിത്സയ്ക്കായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ, രോഗിയായ കുട്ടിയെ മാറ്റാൻ ആംബുലൻസും മറ്റ് സഹായവും നൽകാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. തുടർന്ന് കടുത്ത ചൂടിൽ അച്ഛൻ സ്ട്രെച്ചർ മുന്നോട്ട് വലിച്ചുനീക്കിയപ്പോൾ കുട്ടിയുടെ അമ്മ ചുരിദാറിന്റെ അറ്റം വെള്ളത്തിൽ മുക്കി മകന്റെ ശരീരത്തിലിട്ട് സൂര്യതാപത്തിൽ നിന്നും അവനെ സംരക്ഷിക്കുകയായിരുന്നു. എന്നാൽ ദുരന്തം അവിടെയും തീർന്നില്ല, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിയ കുടുംബത്തോട് കുട്ടിയെ അഡ്മിറ്റ് ചെയ്യേണ്ടതില്ലെന്നും രേഖകൾ മാത്രം പരിശോധിച്ചാൽ മതിയെന്നും പറഞ്ഞ് അധികൃതർ മടക്കി അയച്ചു. ഇതോടെ നിരാശരായ മാതാപിതാക്കൾക്ക് മകനെ വീണ്ടും സ്ട്രെച്ചറിൽ കിടത്തി പഴയ ആശുപത്രിയിലേക്ക് തന്നെ തിരികെ കൊണ്ടുവരേണ്ടി വന്നു. സംസ്ഥാനത്ത് കോടിക്കണക്കിന് രൂപ ആരോഗ്യമേഖലക്കായി സർക്കാർ ചെലവഴിക്കുമ്പോഴാണ് ഈ ദുരവസ്ഥ.
സംഭവം വിവാദമായതോടെ എം.വൈ ആശുപത്രി സൂപ്രണ്ട് ഡോ. അശോക് യാദവ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ദൃശ്യങ്ങൾ ചാച്ചാ നെഹ്‌റു ചിൽഡ്രൻസ് ഹോസ്പിറ്റലിന് സമീപമുള്ളതായതിനാൽ ഏത് വിഭാഗത്തിൽ നിന്നാണ് വീഴ്ചയുണ്ടായതെന്ന് പരിശോധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, താൻ ശസ്ത്രക്രിയയുടെ തിരക്കിലായിരുന്നതിനാലാണ് വിവരം വൈകി അറിഞ്ഞതെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോ. പിയൂഷ് പഞ്ചാരിയ വ്യക്തമാക്കി.
എം.വൈ ആശുപത്രി ഇത്തരം വീഴ്ചകളുടെ പേരിൽ മുൻപും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. 2026 മാർച്ചിൽ സമാനമായ രീതിയിൽ ബന്ധുക്കൾ രോഗികളെ സ്ട്രെച്ചറിൽ മാറ്റുന്ന വീഡിയോ പുറത്തുവന്നിരുന്നു. ജനുവരിയിൽ ഐവി കാനുല മാറ്റുന്നതിനിടെ നഴ്സ് ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ തള്ളവിരൽ മുറിച്ചതും, നവജാത ശിശുക്കൾക്ക് എലിയുടെ കടിയേറ്റതുമായ സംഭവങ്ങളും ഇതേ ആശുപത്രിയിലാണ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

