സമൂസക്കും ജിലേബിക്കുമെതിരെ നീക്കമില്ല; മുന്നറിയിപ്പിൽ കേന്ദ്രസർക്കാർ വിശദീകരണം
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ പ്രധാനപ്പെട്ട ചെറുപലഹാരങ്ങളായ സമൂസ, ജിലേബി, ലഡു എന്നിവക്കെതിരെ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തെരുവ് കച്ചവടക്കാർ വിൽക്കുന്ന ഭക്ഷ്യവസ്തുക്കളെ ലക്ഷ്യമിട്ട് ഒരു നീക്കവും ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി. എന്തെങ്കിലുമൊരു ഭക്ഷ്യവസ്തുവിനെ ലക്ഷ്യമിട്ടല്ല മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പൊതുവായ നിർദേശമാണ് നൽകിയതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
ഓഫീസുകളിലെ ലോബികൾ, കാന്റീൻ, കഫ്തീരിയ, മീറ്റിങ് റൂം എന്നിവിടങ്ങളിൽ മധുരവും കൊഴുപ്പ് നിറഞ്ഞതുമായ ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പ് സന്ദേശങ്ങൾ പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു.
മധുരവും കൊഴുപ്പ് നിറഞ്ഞ ഭക്ഷ്യവസ്തുക്കളുടെ ലേബലുകളിൽ മുന്നറിയിപ്പ് സന്ദേശം പ്രദർശിപ്പിക്കാൻ നിർദേശിച്ചിട്ടില്ല. എന്തെങ്കിലുമൊരു ഇന്ത്യൻ പലഹാരത്തെ ലക്ഷ്യമിട്ടുള്ള നീക്കമല്ല ഇത്. ഇന്ത്യയുടെ സമ്പന്നമായ തെരുവ് ഭക്ഷണസംസ്കാരത്തെ തങ്ങൾ തകർക്കില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഒരു ഭക്ഷ്യവസ്തുവിനെ മാത്രം ലക്ഷ്യമിട്ടല്ല നീക്കം. ആരോഗ്യകരമായ ഭക്ഷ്യസംസ്കാരം വളർത്തിയെടുക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഭക്ഷണ ക്രമീകരണത്തിനൊപ്പം സ്റ്റയറുകൾ ഉപയോഗിക്കണമെന്നും നടക്കാനായി ചെറിയ ബ്രേക്കുകൾ എടുക്കണമെന്നും ഓഫീസ് ജീവനക്കാരോട് നിർദേശിച്ചിട്ടുണ്ട്. പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷ്യവസ്തുക്കളിൽ ഉൾപ്പെടുത്തണമെന്നും കേന്ദ്രസർക്കാർ കൂട്ടിച്ചേർത്തു.
‘പുകവലി ആരോഗ്യത്തിന് ഹാനികരം’ എന്ന മുന്നറിയിപ്പ് നിർബന്ധമാക്കിയതുപോലെ എണ്ണയിലും മധുരത്തിലും കുതിർന്ന പലഹാരം വിൽക്കണമെങ്കിലും ഇതുപോലൊരു മുന്നറിയിപ്പ് വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പഞ്ചസാരയിൽ മുക്കിയ ജിലേബിയും എണ്ണയിൽ കുളിച്ച സേമാസ ഉൾപ്പെടെയുള്ള പലഹാരങ്ങളും മുന്നറിയിപ്പോടെ വിൽക്കേണ്ടി വരുമെന്നാണ് മന്ത്രാലയം പറയുന്നത്.
ലഘുഭക്ഷണങ്ങളിലെ എണ്ണയും പഞ്ചസാരയും സംബന്ധിച്ച് മുന്നറിയിപ്പ് നല്കുന്ന ‘ഓയിൽ ആൻഡ് ഷുഗർ’ ബോര്‍ഡുകള്‍ സ്ഥാപിക്കാൻ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കാന്റീനുകള്‍ക്ക് ആരോഗ്യ മന്ത്രാലയം നിർദേശം നൽകിക്കഴിഞ്ഞുവെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നു. കഫ്റ്റീരിയകളിലും പൊതു ഭക്ഷണശാലകളിലും ഭക്ഷണ കൗണ്ടറുകൾക്ക് സമീപം കടും നിറത്തിലുള്ളതും വായിക്കാൻ എളുപ്പമുള്ളതുമായ മുന്നറിയിപ്പ് ബോർഡുകൾ പ്രദർശിപ്പിക്കണമെന്നാണ് നിർദേശം. പതിവ് ഉപഭോഗത്തിൽ നിന്നുള്ള ദീർഘകാല ആരോഗ്യ അപകടങ്ങളെക്കുറിച്ചും മുന്നറിയിപ്പ് ബോർഡിൽ വ്യക്തമാക്കും. 2050 ആകുമ്പോഴേക്കും 44.9 കോടി ഇന്ത്യക്കാർ അമിത ഭാരവും പൊണ്ണത്തടിയും ഉള്ളവരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

