'നോ ക്യാപ്, ഒൺലി വോട്ട്': പുതിയ അധ്യക്ഷന്റെ ആദ്യ യോഗത്തിൽ 'ജെൻ-സി'യെ കയ്യിലെടുക്കാൻ ബിജെപി
text_fieldsന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേറ്റ ശേഷം പ്രഖ്യാപിച്ച പുതിയ ഭാരവാഹി സംഘത്തിന്റെ ആദ്യ നിർണായക യോഗം വിളിച്ച് ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. പാർട്ടിയുടെ താഴെത്തട്ടിലുള്ള സംഘടനാ ശാക്തീകരണം, വരാനിരിക്കുന്ന ഉത്തർപ്രദേശ്, പഞ്ചാബ് തുടങ്ങിയ നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള തന്ത്രങ്ങൾ, യുവതലമുറയെ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങൾ എന്നിവ യോഗത്തിൽ വിശദമായി ചർച്ച ചെയ്തതായി റിപ്പോർട്ട്.
65 അംഗ ദേശീയ ഭാരവാഹി പട്ടികയിൽ 51 പുതുമുഖങ്ങളെയും 12 വനിതകളെയും ഉൾപ്പെടുത്തിക്കൊണ്ട് സമഗ്രമായ പുനഃസംഘടനയാണ് ബിജെപി നടത്തിയത്. മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ദേശീയ ജനറൽ സെക്രട്ടറിയായും, മുതിർന്ന നേതാവ് രാം മാധവ്, മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ എന്നിവർ ദേശീയ വൈസ് പ്രസിഡന്റുമാരായും സംഘടനാ തലപ്പത്തേക്ക് തിരിച്ചെത്തി. ബിഹാറിലെ മികച്ച വിജയത്തിന് പിന്നാലെ വിനോദ് താവ്ഡെയെ ഉത്തർപ്രദേശിന്റെയും, സതീഷ് പൂനിയയെ പഞ്ചാബിന്റെയും ചുമതലക്കാരായി നിശ്ചയിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾക്ക് പാർട്ടി തുടക്കമിട്ടു.
പാർട്ടിയുടെ ഐടി സെൽ മേധാവി സ്ഥാനത്ത് നിന്ന് അമിത് മാളവ്യയെ മാറ്റി ഛത്തീസ്ഗഢിൽ നിന്നുള്ള ദീപക് മസ്കെയെ നിയമിച്ചതും, യുവമോർച്ച അധ്യക്ഷനായി ഗുജറാത്തിൽ നിന്നുള്ള ഹേമാങ് ജോഷിയെ കൊണ്ടുവന്നതും വലിയ മാറ്റങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ പ്രചാരണങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം സർക്കാരിന്റെ വികസന പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാനും സംവാദങ്ങൾ സംഘടിപ്പിക്കാനുമുള്ള കർമ്മപദ്ധതികൾക്കാണ് യോഗം മുൻഗണന നൽകിയത്.
രാജ്യത്തെ പുതിയ വോട്ടർമാരിലേക്കും യുവതലമുറയിലേക്കും പാർട്ടിയുടെ ആശയങ്ങൾ എത്തിക്കുന്നതിനായി ഡിജിറ്റൽ ക്യാമ്പയിനുകൾ പൊളിച്ചെഴുതാനും യോഗം തീരുമാനിച്ചു. പരമ്പരാഗത രാഷ്ട്രീയ പ്രചാരണ രീതികളിൽ നിന്ന് മാറി, ഇൻസ്റ്റാഗ്രാം റീലുകൾ, പോഡ്‌കാസ്റ്റുകൾ, മീമുകൾ തുടങ്ങിയ നവമാധ്യമ മാർഗ്ഗങ്ങളിലൂടെ പുതിയ തലമുറയുമായി നേരിട്ട് സംവദിക്കാനാണ് ബിജെപിയുടെ ഐടി-യുവമോർച്ച വിഭാഗങ്ങൾക്ക് ലഭിച്ചിരിക്കുന്ന നിർദേശം. സർക്കാരിന്റെ തൊഴിൽ-സ്റ്റാർട്ടപ്പ് നയങ്ങളും സാങ്കേതിക നേട്ടങ്ങളും ചൂണ്ടിക്കാട്ടി വിദ്യാർഥികളെയും യുവ പ്രൊഫഷണലുകളെയും പാർട്ടിയോട് അടുപ്പിക്കാനാണ് നീക്കം.
അതേസമയം, തൊഴിലില്ലായ്മ, പരീക്ഷാ ക്രമക്കേടുകൾ തുടങ്ങിയ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കാതെ കേവലം സോഷ്യൽ മീഡിയ പിആർ വർക്കുകൾ കൊണ്ടോ പുതിയ മുഖങ്ങളെ ഇറക്കിയത് കൊണ്ടോ യുവജനങ്ങളുടെ അമർഷം തണുപ്പിക്കാനാവില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ പരിഹസിച്ചു. സംഘടനാതലത്തിൽ കൊണ്ടുവന്ന ഈ വലിയ അഴിച്ചുപണി വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ പോരാട്ടങ്ങളിലും കേന്ദ്ര ഭരണത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിലും എത്രത്തോളം ഫലം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

