പഞ്ചാബിലെ സിഖ് പ്രാർഥന ഹാളില്‍ ഗ്രനേഡ് ആക്രമണം: മൂന്നു മരണം
text_fieldsഅമൃത്സർ: പഞ്ചാബിലെ സിഖ് പ്രാർഥന ഹാളിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. മതപരമായ ചടങ്ങിനിടെ അമൃത്സറിനടുത്ത രാജാസാന്‍സി ഗ്രാമത്തിലാണ് സംഭവം.
ബൈക്കില്‍ മുഖം മറച്ചെത്തിയ രണ്ടുപേരാണ് നിരങ്കാരി ഭവന് പ്രാർഥന ഹാളിലേക്ക് ഗ്രനേഡ് എറിഞ്ഞത്. 200ഒാളം പേർ ഈ സമയം ഹാളിലുണ്ടായിരുന്നു. സിഖ് സമുദായത്തിലെ പ്രത്യേക വിഭാഗമാണ് നിരങ്കാരി. അമൃത്സർ വിമാനത്താവളത്തില്‍നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് സംഭവം.
സമീപത്തെവിടെയും സി.സി.ടി.വി സ്ഥാപിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് ആക്രമണത്തെ അപലപിച്ചു. ക്രമസമാധാന നില വിലയിരുത്തിയ ശേഷം ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി, ഇൻറലിജൻസ് മേധാവി എന്നിവരോട് സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നൽകാൻ അദ്ദേഹം ആവശ്യപ്പെട്ടു.
ആറോ ഏഴോ ജയ്ശെ മുഹമ്മദ് ഭീകരര്‍ ഡല്‍ഹി ലക്ഷ്യംെവച്ച് പഞ്ചാബിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്ന ഇൻറലിജന്‍സ് റിപ്പോര്‍ട്ടിനും ജാഗ്രത നിർദേശത്തിനുമിടെയാണ് ആക്രമണം.
അതേസമയം, സ്ഫോഖനത്തിൽ ഖലിസ്ഥാൻ വാദികളുടെ പങ്കും അന്വേഷിക്കുന്നുണ്ട്. പത്താന്‍കോട്ട് ജില്ലയിലെ മധോപുരില്‍ തോക്ക് ചൂണ്ടി തടഞ്ഞുനിര്‍ത്തി കാർ തട്ടിയെടുത്ത സംഭവം കഴിഞ്ഞ ദിവസമാണ് ഉണ്ടായത്. ജമ്മുവിലെ ടാക്സി സ്റ്റാന്‍ഡില്‍നിന്ന് വാടകക്ക് വിളിച്ച കാറാണ് അക്രമികള്‍ പിടിച്ചെടുത്തത്. പഞ്ചാബി സംസാരിക്കുന്നവരാണെന്നാണ് മൊഴി.
പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. ആക്രമണത്തിന് പിന്നില്‍ ആരെന്നോ പ്രകോപനമെന്തെന്നോ വ്യക്തമല്ല. അതേസമയം, പൊലീസിെൻറ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഗ്രാമപ്രദേശത്താണ് സ്ഫോടനമുണ്ടായത്. സംഭവത്തിെൻറ പശ്ചാത്തലത്തില്‍ പഞ്ചാബിലും അയല്‍ സംസ്ഥാനങ്ങള്‍ക്കും അധികൃതര്‍ ജാഗ്രതനിര്‍ദേശം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.