ഗൊരഖ്പൂരിൽ ശിശുമരണം തുടരുന്നു; മരണസംഖ്യ 105 ആയി
text_fieldsലഖ്നോ: ഗൊരഖ്പൂർ ബി.ആർ.ഡി ആശുപത്രിയിൽ ഒാക്സിജൻ ഇല്ലാത്തതിനെ തുടർന്ന് മരിച്ച കുട്ടികളുടെ എണ്ണം 105 ആയി. വ്യാഴം, വെള്ളി ദിവസങ്ങളിലായി 24 മണിക്കൂറിനിടെ ഒമ്പത് കുട്ടികൾ കൂടി മരിച്ചതോടെയാണ് മരണസംഖ്യ നൂറ് കവിഞ്ഞതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ബി.ആർ.ഡി മെഡിക്കൽ കൊളേജിലെ ഡോ. പി.കെ. സിങ് മരണം സ്ഥിരീകരിച്ചു.
ഈ ഒമ്പത് മരണങ്ങളിൽ അഞ്ച് പേർ നവജാതശിശു വാർഡിൽ നിന്നും രണ്ട് പേർ മസ്തിഷ്കവീക്കം ചികിത്സിക്കുന്ന വാർഡിൽ നിന്നുമാണ്.ശിശുരോഗചികിത്സാവിഭാഗം വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേരും മരിച്ചു. നവജാതശിശുക്കൾ ഉൾപ്പെടെ ഇവിടെ ചികിത്സയിൽ കഴിയുന്ന കുട്ടികളിൽ ഭൂരിഭാഗവും ഗുരുതരാവസ്ഥയിലാണുള്ളതെന്ന് ഡോ. പി.കെ. സിങ് വ്യക്തമാക്കി. മരണങ്ങളെക്കുറിച്ച് ആശുപത്രി അധികൃതർ സർക്കാറിലേക്ക് വിവരങ്ങൾ അയക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ജനറൽ ഡോ.കെ.കെ.ഗുപ്ത കോളെജ് പ്രിൻസിപ്പലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം ഗോരഖ്പുരിലെ ആശുപത്രിയിലുണ്ടായ ശിശുമരണങ്ങൾ സംബന്ധിച്ച് ആറാഴ്ചക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ യു.പി സർക്കാറിനോടും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ജനറലിനോടും അലഹബാദ് ഹൈകോടതി നിർദേശിച്ചു.ആക്ടിവിസ്റ്റായ നൂതൻ ഠാകുർ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, ദയാശങ്കർ തിവാരി എന്നിവരുടെ ഉത്തരവ്. കേസ് വീണ്ടും കോടതിയുടെ ലഖ്നോ ബെഞ്ച് ഒക്ടോബർ ഒമ്പതിന് പരിഗണിക്കും. കുട്ടികളുടെ മരണത്തെ തുടർന്ന് ആവശ്യമായ നടപടികൾ സർക്കാർ കൈക്കൊണ്ടിട്ടുണ്ടെന്ന് സംസ്ഥാന സർക്കാറിനുവേണ്ടി അഡ്വക്കറ്റ് ജനറൽ രാഘവേന്ദ്ര പ്രതാപ് സിങ് ബോധിപ്പിച്ചു. എന്നാൽ, സർക്കാറിെൻറ നടപടികൾ കുറ്റവാളികളെ സംരക്ഷിക്കുന്നതാണെന്നും വസ്തുതകളെ തമസ്കരിക്കുന്നതാണെന്നും ഹരജി നൽകിയ നൂതൻ ഠാകുർ കോടതിയിൽ പറഞ്ഞു.
ആശുപത്രി അധികൃതർക്കെതിരെ െഎ.എം.എ അശ്രദ്ധക്കുറ്റം ചുമത്തി
ഗോരഖ്പുർ കൂട്ടമരണം അന്വേഷിക്കുന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (െഎ.എം.എ) സംഘം ബി.ആർ.ഡി ഹോസ്പിറ്റൽ അധികൃതർക്കെതിരെ അശ്രദ്ധ കുറ്റം ചുമത്തി. മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രിൻസിപ്പൽ ഇൻ ചാർജ് രാജീവ് മിശ്ര, വാർഡിെൻറ ചുമതലയുള്ള ഡോ. കഫീൽ ഖാൻ എന്നിവർ ഒാക്സിജൻ കമ്മി അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയില്ല എന്ന് െഎ.എം.എ ചൂണ്ടിക്കാട്ടി.
ഡോക്ടർമാർ ഒരാഴ്ചത്തേക്കുള്ള ഒാക്സിജൻ ലഭ്യത ഉറപ്പുവരുത്തണമെന്ന് െഎ.എം.എ സംഘം പറഞ്ഞു. പ്രഥമദൃഷ്ട്യാ മെഡിക്കൽ അശ്രദ്ധക്ക് തെളിവില്ലെങ്കിലും ഇരുവർക്കുമെതിരെയുള്ള കുറ്റം തള്ളിക്കളയാനാകില്ല. അതിനാൽ ഒൗദ്യോഗിക അന്വേഷണവും നടപടിയും സ്വീകരിക്കുെമന്നും െഎ.എം.എ റിേപ്പാർട്ട് പറഞ്ഞു. രാജീവ് മിശ്ര, കഫീൽ ഖാൻ, അനസ്തേഷ്യ വിഭാഗം തലവൻ സതീഷ് കുമാർ, പീഡിയാട്രിക്സ് അസോസിയേറ്റഡ് പ്രഫ. മഹിമ മിത്തൽ, നെഹ്റു ഹോസ്പിറ്റൽ സൂപ്രണ്ട് ഇൻ ചീഫ് എ.കെ. ശ്രീവാസ്തവ എന്നിവർ കമ്മിറ്റിക്ക് മുമ്പാകെ ഹാജരായില്ല. അഞ്ചാറു മാസമായി ഒാക്സിജൻ വിതരണക്കാരന് കുടിശ്ശിക കിട്ടിയിട്ടില്ലെന്നും ആഗസ്റ്റ് പത്തിന് രാത്രി കുറഞ്ഞ നേരം മാത്രമാണ് ഒാക്സിജൻ ഇല്ലാതായതെന്നും റിപ്പോർട്ടിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.