ബലാത്സംഗക്കേസ് ഒതുക്കിതീർക്കാൻ 5 കോടി രൂപ ആവശ്യപ്പെട്ടു; പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
text_fieldsന്യൂഡൽഹി: ബലാത്സംഗക്കേസ് ഒതുക്കിതീർക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്നിന്റെ ഭാര്യ ഗുർപ്രീത് കൗർ മാൻ 5 കോടി രൂപ ആവശ്യപ്പെട്ടു എന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. പഞ്ചാബിലെ മുൻ ജഡ്ജി രഞ്ജിത് സിങ്ങാണ് ഗുർപ്രീത് കൗറിനെതിരെ പരാതി നൽകിയത്. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ പഞ്ചാബ് ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും കമ്മീഷൻ നോട്ടീസ് അയച്ചു. അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം ആക്ഷൻ ടേക്കൺ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ദേശീയ വനിതാ കമ്മീഷനിലേക്കും കമ്മീഷൻ ഈ വിഷയം കൈമാറിയിട്ടുണ്ട്. ആക്ഷൻ ടേക്കൺ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ തുടർനടപടികൾ സ്വീകരിക്കും.
ഗുർപ്രീതിന്റെ നടപടി ഇരയുടെ അന്തസ്സ്, സുരക്ഷ, നീതിയുക്തമായ അന്വേഷണം, നീതി ലഭ്യാനുള്ള അവകാശം എന്നിവയെ ബാധിച്ചേക്കാമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. ആരോപണങ്ങളെക്കുറിച്ച് സ്വതന്ത്രമായ പരിശോധന നടത്തണമെന്നും തെളിവുകൾ സംരക്ഷിക്കണമെന്നും അന്വേഷണം സ്വാധീനിക്കാനോ ദുർബലപ്പെടുത്താനോ ഉള്ള ഏതൊരു ശ്രമത്തെക്കുറിച്ചും നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
ഒരു ബലാത്സംഗ ഇരയ്ക്ക് നീതി ലഭിക്കാനുള്ള അവകാശം സ്വാധീനത്തിനോ പദവിക്കോ സ്ഥാനത്തിനോ അതീതമായിരിക്കണമെന്ന പരാതിക്കാരന്റെ നിലപാട് കമ്മീഷൻ ശരിവെച്ചു. അതേസമയം ആരോപണമുന്നയിച്ച മുൻ ജസ്റ്റിസ് രഞ്ജിത് സിങ്ങിന് ഗുർപ്രീത് കൗർ മാൻ വക്കീൽ നോട്ടീസ് അയച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

