ബാങ്കുകൾക്ക് കർശന നിർദേശം നൽകി ദേശീയപാത അതോറിറ്റി: ഫാസ്ടാഗ് നൽകുമ്പോൾ വാഹന രജിസ്ട്രേഷൻ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പ് വരുത്തണം
text_fieldsന്യൂഡൽഹി: ഫാസ്‌ടാഗ് വിവരങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിനായി നിർണായക നീക്കവുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ). ഫാസ്‌ടാഗുമായി ബന്ധിപ്പിച്ചിട്ടുള്ള വാഹന രജിസ്ട്രേഷൻ നമ്പറുകൾ കൃത്യമാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്താൻ ഫാസ്‌ടാഗ് വിതരണം ചെയ്യുന്ന ബാങ്കുകൾക്ക് അതോറിറ്റി കർശന നിർദ്ദേശം നൽകി. തെറ്റായതോ നിലവിലില്ലാത്തതോ ആയ രജിസ്ട്രേഷൻ നമ്പറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫാസ്‌ടാഗുകൾ ഉടൻ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യാനും നിർദ്ദേശമുണ്ട്.
ബാങ്കുകൾ ഓരോ ഫാസ്‌ടാഗും ബന്ധപ്പെട്ട വാഹനത്തിന്റെ വിവരങ്ങളുമായി ഒത്തുനോക്കണം. വാഹനത്തിന്റെ നമ്പർ പ്ലേറ്റും ഫാസ്‌ടാഗ് വിവരങ്ങളും തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ ആ ടാഗുകൾ റദ്ദാക്കും. പഴയ ഫാസ്‌ടാഗുകൾ പലതും 'വാഹൻ' (Vahan) ഡാറ്റാബേസുമായി ബന്ധിപ്പിക്കുന്നതിന് മുൻപ് നൽകിയതാണ്. ഇവയിലെ മാനുഷികമായ തെറ്റുകൾ തിരുത്തുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് എൻ.എച്ച്.എ.ഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
എന്തുകൊണ്ട് ഈ നടപടി?
ടോൾ പ്ലാസകളിലെ സ്കാനറുകൾ റീഡ് ചെയ്യുന്ന നമ്പറും വാഹനത്തിന്റെ ഒറിജിനൽ നമ്പറും തമ്മിൽ വ്യത്യാസം വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഈ നടപടി. ഇത് ടോൾ പിരിവിനെ ബാധിക്കുകയും സർക്കാരിന് വരുമാനനഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നു. കൂടാതെ, ഇത്തരത്തിലുള്ള പൊരുത്തക്കേടുകൾ 1988ലെ മോട്ടോർ വാഹന നിയമപ്രകാരം പിഴ ഈടാക്കാവുന്ന കുറ്റവുമാണ്.
ഭാവിയിൽ നടപ്പിലാക്കാൻ പോകുന്ന മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ ടോളിങ് സംവിധാനത്തിന് വാഹനങ്ങളുടെ കൃത്യമായ വിവരങ്ങൾ അത്യന്താപേക്ഷിതമാണ്. നിയമലംഘകർക്ക് ഇ-നോട്ടീസ് അയക്കുന്നതടക്കമുള്ള നടപടികൾക്ക് ഡാറ്റ കൃത്യത വേണമെന്ന് എൻ.എച്ച്.എ.ഐ വ്യക്തമാക്കി. എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്സിസ് ബാങ്ക്, എയർടെൽ പേയ്മെന്റ്സ് ബാങ്ക് തുടങ്ങി പ്രമുഖ ബാങ്കുകളെല്ലാം ഫാസ്‌ടാഗ് സേവനം നൽകുന്നുണ്ട്. പൊരുത്തക്കേടുകൾ ഉള്ളവർക്ക് ബാങ്കുകൾ ഉടൻ മുന്നറിയിപ്പ് നൽകിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

