കടിഞ്ഞാണിലൂടെ സമവായം
text_fieldsന്യൂഡൽഹി: തനിക്കും ബി.ജെ.പിക്കും മാത്രമായി തീരുമാനമെടുക്കാൻ കഴിയാത്ത പുതിയ കേന്ദ്ര സർക്കാറിന്റെ രൂപവും ഭാവവും എങ്ങനെയായിരിക്കുമെന്ന് രാജ്യം ഉറ്റുനോക്കവേ, കഴിഞ്ഞതിന്റെ തുടർച്ചയും സമവായവുമാകും മൂന്നാമൂഴത്തിലെന്ന് മന്ത്രിസഭയിലൂടെ ഉത്തരം നൽകിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖങ്ങൾ മാറ്റി പരീക്ഷണം നടത്താനോ മുന്നണി മര്യാദയുടെ ഭാഗമായി നിർണായക വകുപ്പുകൾ വിട്ടുനൽകാനോ തയാറല്ലെന്ന് വ്യക്തമാക്കുന്നതാണ് മോദിയുടെ മന്ത്രിസഭ തെരഞ്ഞെടുപ്പ്.
തന്റെ രണ്ടാം സർക്കാറിന്റെ തുടർച്ചയാണ് മൂന്നാം സർക്കാറുമെന്ന സന്ദേശമാണ് കാബിനറ്റ് മന്ത്രിമാരുടെ തെരഞ്ഞെടുപ്പിലൂടെ മോദി നൽകുന്നത്. മുതിർന്ന കാബിനറ്റ് മന്ത്രിമാരെയെല്ലാം നിലനിർത്തി. മോദി-ഷാ ദ്വന്ദ്വത്തിന് അനഭിമതനായ നിതിൻ ഗഡ്കരി, ഘടകകക്ഷികൾക്ക് താൽപര്യമില്ലാത്ത അമിത് ഷാ, നിർമല സീതാരാമൻ എന്നിവരും സഭയിലെത്തി. അമിത് ഷായെ ആഭ്യന്തര മന്ത്രിസ്ഥാനത്തുനിന്ന് മാറ്റി, ജെ.പി. നഡ്ഡയുടെ കാലാവധി അവസാനിക്കുന്നമുറക്ക് അദ്ദേഹത്തെ ബി.ജെ.പി അധ്യക്ഷപദത്തിലേക്ക് തിരികെ വിടുമെന്ന അഭ്യൂഹവും ശരിയല്ലെന്ന് തെളിഞ്ഞു.
പൊതുതെരഞ്ഞെടുപ്പോടെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ മുന്നണി സർക്കാറിന്റെയും പാർലമെന്റ് നടത്തിപ്പിന്റെയും പരിപൂർണ കടിഞ്ഞാൺ നിയന്ത്രണത്തിലാകണമെന്ന് ഉറപ്പിച്ചാണ് തെലുഗുദേശം താൽപര്യപ്പെട്ട സ്പീക്കർ പദവി നൽകാതിരുന്നത്. ഇന്ത്യൻ പാർലമെന്ററി ജനാധിപത്യം കണ്ട ഏറ്റവും മോശം പ്രയോഗങ്ങളിലൊന്നായ ‘ഓപറേഷൻ താമര’ നടത്താനും ബി.ജെ.പിക്ക് ലോക്സഭാ സ്പീക്കർ പദവി കൂടിയേ തീരൂ. മുന്നണിയിലുള്ള പാർട്ടികളെ പോലും പിളർത്തി എം.പിമാരെ സ്വന്തമാക്കാനുള്ള വൈഭവം കേന്ദ്രത്തിൽ സ്വന്തംനിലക്ക് കേവല ഭൂരിപക്ഷം തികക്കാൻ ബി.ജെ.പി ഉപയോഗിക്കുമെന്ന് കരുതുന്നവർ എൻ.ഡി.എയിൽ ഉണ്ട്. നേരത്തെ മുന്നണി സർക്കാറുകളെ നയിച്ച അടൽ ബിഹാരി വാജ്പേയി, ഡോ. മൻമോഹൻ സിങ് എന്നിവരുടെ മുന്നണി മര്യാദകളിൽനിന്ന് വ്യത്യസ്തമാണ് തന്റെ രീതികളെന്നും മോദി ഇതിലൂടെ സന്ദേശം നൽകുന്നു. വാജ്പേയിയുടെ എൻ.ഡി.എ സർക്കാറിൽ സ്പീക്കർ തെലുഗുദേശം പാർട്ടിയിലെ ജി.എം.സി. ബാലയോഗിയായിരുന്നു.
പ്രധാന മന്ത്രാലയങ്ങളും നിർണായക തീരുമാനങ്ങളെടുക്കാനുള്ള കാബിനറ്റ് സമിതികളിൽ ഘടകകക്ഷികൾക്ക് പ്രാതിനിധ്യം നൽകില്ലെന്നും ബി.ജെ.പി വ്യക്തമാക്കിയിരുന്നു. ആന്ധ്രയുടെ വികസനവുമായി ബന്ധപ്പെട്ടതല്ലാത്ത ഒരു ആവശ്യവും തങ്ങൾ ഉന്നയിച്ചിട്ടില്ലെന്ന നിയുക്ത ടി.ഡി.പി മന്ത്രി രാം മോഹൻ നായിഡുവിന്റെ പ്രതികരണം ഇതിന്റെ തെളിവാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.