പശ്ചിമ ബംഗാളിൽ ഒ.ബി.സി സംവരണം റദ്ദാക്കി ബി.ജെ.പി സർക്കാർ
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഒ.ബി.സി സംവരണം റദ്ദാക്കി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ ബി.ജെ.പി സർക്കാർ. മുൻ മമത ബാനർജി സർക്കാറിന്റെ കാലത്ത് നടപ്പിലാക്കിയ മതാധിഷ്ഠിത ധനസഹായ പദ്ധതികളെല്ലാം നിർത്തലാക്കാനും സർക്കാർ ഉത്തരവിറക്കി. കൽക്കട്ട ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഒ.ബി.സി പട്ടിക റദ്ദാക്കിയത്. സംവരണ യോഗ്യത പുനർനിർണയിക്കാൻ പുതിയ പാനൽ രൂപവത്കരിക്കാനും തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചതായി മന്ത്രി അഗ്നിമിത്ര പോൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഹൈകോടതി വിധിക്കെതിരെ മുൻ തൃണമൂൽ സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജി സുവേന്ദു സർക്കാർ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പദ്ധതികൾ നിർത്തലാക്കാൻ മന്ത്രിസഭ യോഗത്തിൽ തീരുമാനിച്ചത്. ഇൻഫർമേഷൻ ആൻഡ് കൾചറൽ അഫയേസ്, ന്യൂനപക്ഷ ക്ഷേമ-മദ്റസ വിദ്യാഭ്യാസ വകുപ്പുകൾക്ക് കീഴിൽ നൽകിവരുന്ന ആനുകൂല്യങ്ങളെല്ലാം ജൂൺ ഒന്ന് മുതൽ അവസാനത്തോടെ നിർത്തലാക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടൻ ബി.ജെ.പി സർക്കാർ പുറത്തിറക്കും.
മുസ്ലിം കമ്യൂണിറ്റിയിൽനിന്നുള്ള 80 വിഭാഗങ്ങൾ ഉൾപ്പെടെ 140 ഉപവിഭാഗങ്ങൾ അടങ്ങിയ പുതിയ ഒ.ബി.സി പട്ടിക നടപ്പിലാക്കുന്നതിന് ഹൈകോടതി ഏർപ്പെടുത്തിയ സ്റ്റേ കഴിഞ്ഞ വർഷം ജൂലൈയിൽ സുപ്രീംകോടതി നീക്കിയിരുന്നു. എന്നാൽ, ഹൈകോടതി വിധിക്ക് വിധേയമായി ഒ.ബി.സി പട്ടിക പൂർണമായി റദ്ദാക്കാനാണ് പുതിയ ബി.ജെ.പി സർക്കാറിന്റെ തീരുമാനം. വ്യാജ ജാതി സർട്ടിഫിക്കറ്റുകൾ കണ്ടെത്തണമെന്ന് ആരോപിച്ച്, തൃണമൂൽ സർക്കാർ വിതരണം ചെയ്ത 1.96 കോടിയോളം വരുന്ന എസ്.സി, എസ്.ടി, ഒ.ബി.സി സർട്ടിഫിക്കറ്റുകൾ, ‘ദൂആരെ സർക്കാർ’ എന്ന സ്കീമിലൂടെ നൽകിയ സർട്ടിഫിക്കറ്റുകൾ എന്നിവയും പുനഃപരിശോധിക്കാനും ഉത്തരവിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

