നയതന്ത്ര ചർച്ചകളിലൂടെ അതിർത്തി തർക്കം പരിഹരിക്കാമെന്ന് നേപ്പാൾ അറിയിച്ചെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
text_fieldsകാഠ്മണ്ഡു: ഇന്ത്യയുമായുള്ള അതിർത്തി തർക്കങ്ങൾ നയതന്ത്ര ചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും പരിഹരിക്കാൻ നേപ്പാൾ പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ലിപുലേഖ് പാത വഴി കൈലാസ മാനസ സരോവർ യാത്ര പുനരാരംഭിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിൽ നേപ്പാൾ വിയോജിപ്പ് അറിയിച്ചതിനുപിന്നാലെയാണ് ഔദ്യോഗിക പ്രതികരണം. ചരിത്രപരമായ ഉടമ്പടികളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ പ്രശ്നപരിഹാരത്തിനാണ് നേപ്പാൾ മുതിരുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ലോക് ബഹദൂർ ഛേത്രി പറഞ്ഞു.
ഇന്ത്യയും നേപ്പാളും തമ്മിലുള്ള അടുത്ത സുഹൃദ്ബന്ധം ഉൾക്കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കാനാണ് നേപ്പാൾ ആഗ്രഹിക്കുന്നത്. ലിപുലേഖ് അതിർത്തി സംബന്ധിച്ച വിഷയത്തിൽ നേപ്പാളിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കും ചൈനക്കും ഇടയിലുള്ള കൈലാസ മാനസ സരോവർ യാത്ര നേപ്പാളിന്റെ ഭൂപ്രദേശമായ ലിപുലേഖിലൂടെ കടന്നുപോകുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഇരുരാജ്യങ്ങളെയും അറിയിച്ചിട്ടുണ്ടെന്നും ഛേത്രി കൂട്ടിച്ചേർത്തു.
1816ലെ സുഗൗളി കരാർ പ്രകാരം മഹാകാളി നദിയുടെ കിഴക്ക് ഭാഗത്തുള്ള ലിംപിയാധുര, ലിപുലേഖ്, കാലാപാനി പ്രദേശങ്ങൾ നേപ്പാളിന്റെ അവിഭാജ്യ ഘടകമാണെന്ന് വക്താവ് വ്യക്തമാക്കി. ഭൂപടങ്ങളും കൃത്യമായ തെളിവുകളും ആധാരമാക്കിയാകും ചർച്ചകൾ മുന്നോട്ട് കൊണ്ടുപോവുക. സ്വന്തം അതിർത്തി വിപുലീകരിക്കാൻ നേപ്പാളിന് ഉദ്ദേശ്യമില്ലെന്നും എന്നാൽ തങ്ങളുടേതായ മണ്ണ് സംരക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും നേപ്പാൾ സർക്കാർ വക്താവ് സസ്മിത് പൊഖ്‌രേൽ അറിയിച്ചു.
ഉത്തരാഖണ്ഡിലെ ലിപുലേഖ് പാത വഴി തീർഥാടനം നടത്തുന്നതിനെതിരെയുള്ള നേപ്പാളിന്റെ വാദങ്ങളെ ഇന്ത്യ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. നേപ്പാൾ ഉന്നയിക്കുന്ന ഭൗമവാദം ഏകപക്ഷീയവും കൃത്രിമമായി വിപുലീകരിച്ചതുമാണെന്നായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. എന്നാൽ, സഹകരണത്തിലൂടെയും ഉഭയകക്ഷി ചർച്ചകളിലൂടെയും മാത്രമേ നിലവിലെ അസ്വാരസ്യങ്ങൾ പരിഹരിക്കാൻ കഴിയൂ എന്ന നിലപാടിലാണ് ഇന്ത്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

