ഇന്ത്യയുടെ കൈലാസ് മാനസരോവർ ലിങ്ക് റോഡിനെ എതിർത്ത് നേപ്പാൾ
text_fieldsന്യൂഡൽഹി: ചൈന അതിർത്തിക്കരികിലൂടെ ലിപുലേഖ് പാസുമായി ബന്ധിപ്പിച്ച് ഇന്ത്യ ഉത്തരാഖണ്ഡിൽ ഉദ്ഘാടനം ചെയ്ത തന്ത്ര പ്രധാന റോഡിനെതിരെ എതിർപ്പുമായി നേപാൾ. അതിർത്തി തർക്കങ്ങൾക്ക് ചർച്ചയിലൂടെ പരിഹാരം കാണാമെന്ന് ഇരു രാജ്യങ്ങളും എത്തിച്ചേർന്ന ധാരണക്ക് എതിരാണ് ഇന്ത്യയുടെ ഏകപക്ഷീയമായ പ്രവൃത്തിയെന്ന് നേപാൾ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ പ്രതികരിച്ചു.
ഇന്ത്യയും നേപാളും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്ന കാലാപാനിക്ക് സമീപത്തുള്ള സ്ഥലമാണ് ലിപുലേഖ് പാസ്. ചൈന അതിർത്തിക്കരികിലൂടെ കൈലാസ് മാനസേരാവറിലേക്ക് എളുപ്പമെത്താൻ സഹായിക്കുന്ന 80 കിലോമീറ്റർ നീളത്തിലുള്ള റോഡ് 17,000 അടി ഉയരത്തിലാണ്. ഇന്ത്യ 2008ലാണ് റോഡ് നിർമാണം ആരംഭിച്ചത്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ റോഡ് ഉദ്ഘാടനം ചെയ്തത്. റോഡ് സ്ഥിതി ചെയ്യുന്നത് ഇന്ത്യൻ ഭൂപ്രദേശത്താണെന്ന് നേപാളിെൻറ പ്രസ്താവനയോട് ഇന്ത്യ പ്രതികരിച്ചു.
‘‘ഉത്തരാഖണ്ഡിലെ പിത്തോറാഗഡ് ജില്ലയിൽ അടുത്തിടെ ഉദ്ഘാടനം ചെയ്ത റോഡ് പൂർണമായും ഇന്ത്യൻ ഭൂപ്രദേശത്തിനകത്താണ്. നേരത്തേ തീർഥാടകർ കൈലാസ് മാനസരോവർ യാത്രക്കായി ഉപയോഗിച്ചിരുന്ന വഴി പിന്തുടർന്നാണ് റോഡ് നിർമിച്ചത്. തീർഥാടകർക്കും നാട്ടുകാർക്കും കച്ചവടക്കാർക്കുമെല്ലാം സുഖപ്രദമായ തരത്തിലാണ് ഇപ്പോഴത്തെ പദ്ധതിക്ക് കീഴിൽ റോഡ് നിർമിച്ചിരിക്കുന്നത്.’’ -വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
നേപാളുമായി സൗഹാർദപൂർവമായ ഉഭയകക്ഷി ബന്ധത്തിലൂടെയും നയതന്ത്ര ചർച്ചകളിലൂടെയും അതിർത്തി പ്രശ്നം പരിഹരിക്കാൻ ഇന്ത്യ ബാധ്യസ്ഥരാണെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.